കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർധിക്കുന്നതായി റിപ്പോർട്ട്

കുട്ടികളെ ബാധിക്കുന്ന ടൈപ്പ് വൺ പ്രമേഹ നിരക്ക് സംസ്ഥാനത്ത് വർദ്ധിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. പ്രമേഹബാധിതരായ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന ‘മിഠായി’ പദ്ധതി 2018 ലാണ് സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ചത്. രണ്ടായിരത്തിലേറെ കുട്ടികൾ അംഗമായ പദ്ധതിക്കായി കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. പരമാവധി കുട്ടികൾക്ക് സഹായം നൽകുമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി R ബിന്ദു 24 നൊട് പറഞ്ഞു.
ടൈപ്പ് വൺ പ്രമേഹം ബാധിച്ച കുട്ടികൾക്കും കൗമാരക്കാർക്കും സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയാണ് ‘മിഠായി’ പദ്ധതിയുടെ ലക്ഷ്യം. ഇൻസുലിനും പ്രമേഹ പരിശോധന കിറ്റുമടക്കം സൗജന്യമായാണ് പദ്ധതി വഴി നൽകിയിരുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെ പദ്ധതിയിൽ മെല്ലെപ്പോക്ക് ഉണ്ടായി. പിന്നാലെ സർക്കാർ ഇടപെട്ട് പരിഹാരമുറപ്പു നൽകി. എന്നാൽ പ്രമേഹബാധിതരായ കുട്ടികളുടെ നിരവധി ആവശ്യങ്ങൾ പരിഗണനയിൽ ഒതുങ്ങി.
പദ്ധതിയിൽ അംഗമാകാൻ രണ്ട് ലക്ഷം വരുമാനപരിധി എന്ന നിബന്ധന ഒഴിവാക്കണം. എല്ലാ ജില്ലകളിലും മിഠായി ക്ലിനിക്കുകൾ ആരംഭിക്കണം, 18 വയസ്സ് കഴിഞ്ഞാൽ പരിരക്ഷ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം, ഇൻസുലിൻ മാറ്റി നൽകുന്ന കിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുക ഇങ്ങനെ നിരവധി ആവശ്യങ്ങളാണ് പരിഹരിക്കപ്പെടാനുള്ളത്.
മതിയായ ഫണ്ടിന്റെ കുറവാണ് മിഠായി പദ്ധതി പോലെയുള്ള സാമൂഹ്യ സുരക്ഷ പദ്ധതികളെ പിന്നോട്ട് അടിക്കുന്നത്. നിലവിൽ രണ്ടായിരത്തിലേറെ അംഗങ്ങളായ പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നത് 1300 ഓളം പേർക്ക് മാത്രമാണ്. അപേക്ഷ നൽകി സഹായം കാത്ത് കിടക്കുന്നവരെയും യഥാസമയം പരിഗണിക്കേണ്ടതുണ്ട്.
Story Highlights: rate of type one diabetes affecting children is increasing in the state
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here