പത്മജയുടെ ബിജെപി പ്രവേശം; ഇടനിലക്കാരൻ ബെഹ്‌റ തന്നെയെന്നാവർത്തിച്ച് സുധാകരൻ

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് ഇടനില നിന്നത് മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന് ആവർത്തിച്ച് കെപിപിസി പ്രസിഡന്റ് കെ സുധാകരൻ. ഇത്തരമൊരു ആരോപണം ഉയരുന്നത് താനും അറിഞ്ഞു. എന്നാൽ അതിനുള്ള തെളിവ് തന്റെ കയ്യിലില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് പറഞ്ഞ സുധാകരൻ, താൻ ബിജെപിയിലേക്ക് പോകുമെന്നത് പിണറായി വിജയന്റെ ആഗ്രഹം മാത്രമാണെന്നും പിണറായി അത് മരണം വരെ പറയട്ടെയെന്നും വിമർശിച്ചു. കണ്ണൂരിൽ എം വി ജയരാജൻ തനിക്ക് പറ്റിയ എതിരാളിയല്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കൺവെൻഷനോടെ മുസ്ലിം ലീഗ് സജീവമാകും. കെ കെ ശൈലജ ടീച്ചർ മഹാത്മാവ് അല്ല. മോദി പഴയ മോദിയല്ല മോദിയുടെ ഗ്യാരന്റി മോദിക്ക് മാത്രമാണ്, അത് ഇന്ത്യക്കല്ലെന്നും കെപിപിസി പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു.
പത്മജയെ ബിജെപി പാളയത്തിലെത്തിക്കാൻ ചരടുവലിച്ചത് ബെഹ്‌റയാണെന്ന ആരോപണം കെ മുരളീധരനും ഉന്നയിച്ചിരുന്നു. മോദിയുമായും പിണറായിയുമായും ബെഹ്‌റയ്ക്ക് നല്ല ബന്ധമാണ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആയിരുന്ന കാലം മുതൽ കുടുംബവുമായി ബെഹ്‌റയ്ക്ക് ബന്ധമുണ്ടെന്നും അന്ന് കരുണാകരൻ മുഖ്യമന്ത്രിയായിരുന്നെന്നും ആ ബന്ധം ബിജെപിക്കാർ ഉപയോഗിച്ച് കാണുമെന്നും മുരളീധരൻ പറഞ്ഞു.
മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബിജെപിയിൽ ചേർന്നത്. കോൺഗ്രസിൽ നിന്ന് താൻ വലിയ അവഗണന നേരിട്ടെന്നും അത് മൂലമാണ് ബിജെപിയിലേക്ക് പോകുന്നതെന്നുമായിരുന്നു പത്മജയുടെ വാക്കുകൾ,.
Story Highlights: K Sudhakaran over Padmaja’s entry into BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here