‘തമിഴ് മക്കൾ വിഡ്ഢികളല്ല, കള്ളപ്രചാരണം നടത്തുന്നു’; ബിജെപിക്കും മോദിക്കുമെതിരെ എം.കെ സ്റ്റാലിൻ

ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഭരണത്തിലിരിക്കുമ്പോൾ കേന്ദ്രം തമിഴ്‌നാടിനെ ശ്രദ്ധിച്ചില്ലെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കള്ളപ്രചാരണം നടത്തുന്നുവെന്നുമാണ് വിമർശനം. തമിഴ്മക്കൾ വിഡ്ഢികളല്ല. കള്ളവും വാട്‌സാപ്പ് കഥകളുമാണ് ബിജെപിയുടെ ജീവശ്വാസമെന്നും എം കെ സ്റ്റാലിൻ പറഞ്ഞു.(MK Stalin slams Narendra modi and BJP)
ബിജെപിയും എഐഎഡിഎംകെയും പരസ്പരം നാടകം കളിക്കുകയാണെന്ന് വിമർശിച്ച സ്റ്റാലിൻ, ഈ രഹസ്യ സഖ്യം തിരിച്ചറിഞ്ഞ് ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തണമെന്നും ഇന്ത്യയെ രക്ഷിക്കണമെന്നും പറഞ്ഞു. ബിജെപിയും എഐഎഡിഎംകെയും തമിഴ്‌നാട്ടിലെ ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് എതിരാണ്. കേന്ദ്രസർക്കാരിൻ്റെ നിസ്സഹകരണം ഉണ്ടായിട്ടും ഡിഎംകെ സർക്കാരിന് ഇത്രയധികം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് പറഞ്ഞ സ്റ്റാലിൻ, കേന്ദ്രത്തിൽ അനുകൂല സർക്കാർ രൂപീകരിച്ചാൽ സംസ്ഥാന സർക്കാരിന് നേട്ടങ്ങൾ പതിന്മടങ്ങ് ഉയർത്താൻ കഴിയുമെന്നും പറഞ്ഞു.
ഇനി തമിഴ്‌നാട്ടിലെത്തുമ്പോൾ പ്രധാനമന്ത്രി തമിഴ്‌നാടിന് വേണ്ടി കേന്ദ്രം ചെയ്ത പ്രവൃത്തികൾ ചൂണ്ടിക്കാട്ടണം. ബിജെപി കൊണ്ടുവന്ന പദ്ധതികൾ ഡിഎംകെ നിർത്തലാക്കുകയാണെന്ന് മോദി പറഞ്ഞിരുന്നു. ഏത് പദ്ധതിയാണ് ഡിഎംകെ നിർത്തലാക്കിയതെന്ന് മോദി വ്യക്തമാക്കണമെന്നും സ്റ്റാലിൻ ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പ്രധാനമന്ത്രി പബ്ലിസിറ്റി മോഡിലാണ്. ഒരോ പൗരന്റെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എത്തുമെന്നതും രണ്ട് കോടി യുവാക്കൾക്ക് ജോലി കൊടുക്കുമെന്നും പറഞ്ഞ വാഗ്ദാനം എന്തായി എന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.
Story Highlights: MK Stalin slams Narendra modi and BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here