‘ചോദ്യം ചെയ്യലിൽ ഇതൊന്നും പറഞ്ഞില്ല’; ജസ്നയുടെ പിതാവിന്റെ ഹർജിക്കെതിരെ സിബിഐ

ജസ്ന തിരോധാന കേസിൽ ജെസ്നയുടെ പിതാവിൻറെ ഹർജിക്കെതിരെ സിബിഐ റിപ്പോർട്ട്. ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച സിബിഐ, ചോദ്യം ചെയ്തപ്പോൾ ജസ്നയുടെ പിതാവ് ഇക്കാര്യങ്ങൾ പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ജസ്നയ്ക്ക് ഗർഭ ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ആൺ സുഹൃത്തിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയതാണ്. ജസ്നയുടെ ആർത്തവരക്തം പുരണ്ട വസ്ത്രം കണ്ടെടുത്തിട്ടില്ല.( CBI Report against Jasna’s father’s petition )
ജസ്ന പങ്കെടുത്ത എൻഎസ്എസ് ക്യാമ്പ് സംബന്ധിച്ചും സിബിഐ അന്വേഷണം നടത്തിയിരുന്നു. ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്തതാണെന്നും അധ്യാപകരുമായി ജസ്നയ്ക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടി. ഹർജിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം ആവശ്യമില്ല. അന്വേഷണം അന്തിമമായി അവസാനിപ്പിച്ചിട്ടില്ലെന്നും സിബിഐ റിപ്പോർട്ട് വ്യക്തമാക്കി.
അഞ്ചു വർഷങ്ങൾക്കു മുൻപ് എരുമേലിയിലെ വീട്ടിൽ നിന്നിറങ്ങിയ ജസ്‌ന മരിയ ജയിംസ് എവിടെയെന്നതിൽ വർഷങ്ങളായി ദുരൂഹത തുടരുകയാണ്. ജസ്‌ന വിവാഹം കഴിച്ച് വിദേശത്തുണ്ടെന്ന തരത്തിലായിരുന്നു ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഈ നിഗമനം തള്ളിയാണ് സിബിഐ അന്വേഷണം നടത്തിയത്.
2018 മാർച്ച് 22നാണു മുക്കൂട്ടുതറയിലെ വീട്ടിൽ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയ ജസ്‌നയെ കാണാതാകുന്നത്. ഇതിന് പിന്നാലെ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും വിശദമായ അന്വേഷണം നടത്തിയെങ്കിലും ജസ്‌ന എവിടെയെന്ന് കണ്ടെത്താൻ സാധിച്ചിരുന്നില്ല. ടോമിൻ തച്ചങ്കരി ക്രൈംബ്രാഞ്ച് മേധാവിയായിരിക്കുമ്പോൾ കേസുമായി ബന്ധപ്പെട്ട് ചില പരാമർശങ്ങൾ ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ജസ്‌നയുടെ സഹോദരനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഹൈക്കോടതി വാദം കേൾക്കുകയും സിബിഐ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തത്.
Story Highlights : CBI Report against Jasna’s father’s petition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here