കേരള സ്റ്റോറി പ്രദർശിപ്പിക്കാനുള്ള വ്യഗ്രത കാട്ടുന്ന മതനേതൃത്വം കേരള ജനതയോട് മാപ്പു ചോദിക്കണം; ദൈവശാസ്ത്രജ്ഞൻ വൈ ടി വിനയരാജ്
കേരള സ്റ്റോറി എന്ന ചിത്രം ഒരു മതവിഭാഗത്തിനെതിരെയുള്ള സംഘ പരിവാർ രാഷ്ട്രീയ ഗൂഢാലോചന ആണെന്ന് അറിഞ്ഞിട്ടും അത് കുട്ടികളെയും യുവജനങ്ങളെയും കാണിക്കാനുള്ള സഭയുടെ വ്യഗ്രത ദുരൂഹത ഉണർത്തുന്നു എന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞനും ക്രിസ്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലിജ്യൺ ആന്റ് സൊസൈറ്റി ഡയറക്ടറുമായ റവ ഡോ വൈ റ്റി വിനയരാജ് പറഞ്ഞു.
കേവല രാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി സ്വന്തം സഭാമക്കളെ കുരുതി കൊടുക്കുന്ന നടപടി തികച്ചും പ്രതിഷേധാർഹമാണ്. മത സൗഹാർദ്ദവും മത നിരപേക്ഷതയും ആഗ്രഹിക്കുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ഇത് അപമാനവും കളങ്കവുമാണ്. സീറോ -മലബാർ സഭയുടെ ഇടുക്കി, താമരശ്ശേരി രൂപതകൾ ദി കേരള സ്റ്റോറി എന്ന ഹേറ്റ് സ്റ്റോറി പ്രദർശിപ്പിച്ചതിനോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുന്നു പ്രസ്തുത മത നേതൃത്വം കേരള ജനതയോട് മാപ്പു ചോദിക്കണം എന്ന് അദ്ദേഹം ഫെയിസ്ബുക്കിൽ കുറിച്ചു.
ഇടുക്കി അതിരൂപതയുടെ പഠന ക്യാമ്പിൽ 10 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ പ്രദർശിപ്പിച്ചത്.പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി തീവ്രവാദത്തിലേക്ക് നയിക്കുന്ന ലൗ ജിഹാദ് ഉണ്ടെന്നും രൂപതയുടെ ഔദ്യോഗിക വിശദീകരണത്തിൽ വ്യക്തമാക്കിയിരുന്നു.
സിനിമയെ പിന്തുണച്ച് താമരശേരി, തലശേരി രൂപതകൾ രംഗത്തെത്തിയിരുന്നു. സിനിമ കാണണമെന്ന് സിറോ മലബാർ സഭയുടെ യുവജന വിഭാഗമായ കെസിവൈഎം ആഹ്വാനം ചെയ്തു. ശനിയാഴ്ച മുതൽ വിവാദ ചിത്രം പ്രദർശിപ്പിക്കും.
അതേ സമയം തിയറ്ററുകളിലും ഒടിടി പ്ലാറ്റ്‌ഫോമിലും വന്ന സിനിമ പ്രണയക്കെണിയിൽ പെടുന്നവർക്ക് അവബോധം സൃഷ്ടിക്കാനാണ് പ്രദർശിപ്പിച്ചത് എന്ന് സീറോ മലബാർ സഭ വാക്താവ് ഫാ. ആന്റണി വടക്കേക്കര ട്വന്റിഫോറിനോട് പറഞ്ഞു. എന്തു കാണിക്കണം എന്തു കാണിക്കരുത് എന്ന് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്. സിനിമ പ്രദർശനത്തിന് പിന്നിൽ വർഗീയ ചേരിതിരിവ് ഉണ്ടക്കാനോ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളോ സഭയ്ക്കില്ലെന്ന് അദ്ദേഹം കൂട്ടിചേർത്തു.
Story Highlights : YT Vinayaraj reacts church screens ‘The Kerala Story’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here