‘മതേതര കേരളം യു.ഡി.എഫിന് വോട്ട് ചെയ്യും; സാമൂഹിക സുരക്ഷ പെന്‍ഷന്‍ പിണറായിയുടെ ഔദാര്യമല്ല’: വി ഡി സതീശൻ

തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തെപ്പറ്റി ഒന്നും മിണ്ടാത്തത് വിസ്മയകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ടു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ ജനങ്ങളോട് പറയേണ്ട മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പറായാന്‍ കഴിയാത്ത തരത്തില്‍ പരമദയനീയമായ അവസ്ഥയിലേക്ക് കേരളം കൂപ്പുകുത്തിയിരിക്കുകയാണ്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അവകാശമല്ലെന്നാണ് കഴിഞ്ഞ ദിവസം കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത്.
എട്ട് വര്‍ഷമായി അധികാരത്തില്‍ ഇരിക്കുന്ന പിണറായി വിജയനെ ഭരണഘടനാപരമായകടമയെ കുറിച്ച് ഓര്‍മ്മിപ്പിക്കേണ്ടി വന്നതില്‍ ദുഃഖമുണ്ട്. പെന്‍ഷന്‍ നല്‍കുകയെന്നത് ക്ഷേമ രാഷ്ട്രത്തിന്റെ കടമയാണ്, അല്ലാതെ മുഖ്യമന്ത്രിയുടെ ഔദാര്യമല്ല.
സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ഭരണവിരുദ്ധ വികാരം പ്രകടമാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി വോട്ട് ചോദിക്കാനാകാത്ത സാഹചര്യമാണ്. ഒരു കോടി ആളുകള്‍ക്കാണ് പെന്‍ഷന്‍ കിട്ടാനുള്ളത്.
എല്ലാ വീടുകളിലും ഈ സര്‍ക്കാരിന്റെ ഭരണത്തിന് ഇരയായ ഒരാളെങ്കിലുമുണ്ട്. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശങ്ങളിലേക്ക് സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. 7000 പേര്‍ക്കാണ് നഷ്ടപരിഹാരം കിട്ടാനുള്ളത്. കൃഷി പൂര്‍ണമായും നശിച്ച് ജപ്തിയുടെ വക്കിലാണ് കര്‍ഷകര്‍.
ഇരുപതില്‍ ഇരുപതിലും യു.ഡി.എഫ് ജയിക്കും. കോട്ടയവും ആലപ്പുഴയും തിരിച്ചുപിടിക്കും. യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നത്. എന്നാല്‍ ഇടമില്ലാത്ത ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിലാണ് സി.പി.ഐ.എം.
മതേതര കേരള സടകുടഞ്ഞെഴുന്നേറ്റ് യു.ഡി.എഫിന് വോട്ട് ചെയ്യും. കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ഫാഷിസത്തിന് എതിരായ പോരാട്ടം എന്താകുമെന്ന് മനസിലാക്കാനുള്ള സാമാന്യബുദ്ധി മതേതര കേരളത്തിനുണ്ടെന്ന് പിണറായി വിജയനെ ഓര്‍മ്മപ്പെടുത്തുന്നു.
കേരള സ്റ്റോറി സംബന്ധിച്ച വിവാദം അവസാനിപ്പിക്കണമെന്ന് സഭ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പിന്നില്‍ ഭിന്നിപ്പിന്റെ വിത്തുകള്‍ പാകാനുള്ള സംഘപരിവാര്‍ അജണ്ടയുണ്ട്. സാമൂഹിക മാധ്യമക അക്കൗണ്ടുകളിലൂടെ സംഘപരിവാര്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights : V D Satheeshan Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here