അപ്രതീക്ഷിത വെല്ലുവിളി, തുണയായി തീരദേശം; 2014 വിജയം ആവർത്തിച്ച് തരൂർ

ഏറെ നേരം നീണ്ടു നിന്ന ആശങ്കൾക്കൊടുവിലാണ് തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി ഡോ ശശി തരൂരിന്റെ തേരോട്ടം കാണാനായത്. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്‍റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. പിന്നീട് ക്രമാനുഗതമായി ലീഡ് വർധിപ്പിച്ച തരൂർ ഇപ്പോൾ 15,000 ത്തിലേറെ വോട്ടിന് മുന്നിലാണ്. 325279 വോട്ടോടെ എൻ.ഡി.എ. സ്ഥാനാർഥി രണ്ടാം സ്ഥാനത്തും 232491 വോട്ടുകളോടെ എൽ.ഡി.എഫ്. സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ മൂന്നാംസ്ഥാനത്തുമാണ്.
തുടക്കത്തിൽ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖർ മുന്നിട്ടു നിന്നെങ്കിലും അവസാനലാപ്പിലെത്തുമ്പോഴേക്കും തരൂർ കുതിച്ചു കയറുകയായിരുന്നു. 2014-ലേതിന് സമാനമായിരുന്നു ഇത്തവണയും. തുടക്കഘട്ടങ്ങളിൽ പിന്നോട്ട് പോയ തരൂർ അവസാന ലാപ്പിലായിരുന്നു ഫിനിഷ് ചെയ്തത്.
2019-ൽ 416131 വോട്ടോടെ ഒരുലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടിയാണ് തരൂർ വിജയം സ്വന്തമാക്കിയത്. ബി.ജെ.പി. സ്ഥാനാർഥി കുമ്മനം രാജശേഖരന് 316142 വോട്ടുകളും എൽ.ഡി.എഫ് സ്ഥാനാർഥി .സി.ദിവാകരൻ 258556 വോട്ടുകളുമാണ് അന്ന് നേടിയത്.
അതേസമയം ഇക്കുറി പോളിങ് ശതമാനം കുറഞ്ഞത് മൂന്ന് മുന്നണികളെയും ആശങ്കാകുലരാക്കിയിരുന്നു. 66.47 ശതമാനം വോട്ടുകള്‍ മാത്രമാണ് പോള്‍ ചെയ്യപ്പെട്ടത്. 2019ല്‍ 73.45 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തിയ സ്ഥാനത്തുനിന്നാണ് ഈ വലിയ കുറവ്.
Story Highlights : Shashi Tharoor retains Thiruvananthapuram seat after beating Rajeev Chandrashekhar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here