ലൈസൻസും ഇൻഷുറൻസും ഇല്ല; സ്കൂൾ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയി; ജീപ്പ് പിടികൂടി MVD

കൊല്ലം അഞ്ചലിൽ ചട്ടവിരുദ്ധമായി സ്കൂൾ കുട്ടികളെ ജീപ്പിൽ കുത്തിനിറച്ചു കൊണ്ടുപോയ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ജീപ്പ് പിടികൂടിയ ശേഷം കുട്ടികളെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽവീടുകളിൽ എത്തിച്ചു. ടാക്സും ഇൻഷുറൻസും ലൈസൻസും ഇല്ലാത്ത ജീപ്പിലാണ് കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോയതെന്ന് കണ്ടെത്തി. ഇരുപതോളം കുട്ടികളാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
ഇന്ന് വൈകിട്ട് 3 മണിയോടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് കുട്ടികളെയും കയറ്റി പോകാൻ ഒരുങ്ങിയ ജീപ്പ് കസ്റ്റഡിയിൽ എടുത്തു പരിശോധന നടത്തിയപ്പോഴാണ് വാഹനത്തിന് ഇൻഷുറൻസും ടാക്സും ഇല്ലെന്നും ഓടിക്കുന്ന ഡ്രൈവർക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയത്. തുടർന്ന് വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടികളെ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ വീടുകളിലെ എത്തിച്ച ശേഷം രക്ഷകർത്താക്കൾക്ക് ബോധവൽക്കരണ നിർദേശം നൽകുകയും ചെയ്തു. സ്കൂൾ തുറക്കുന്നതിനു മുന്നേ തന്നെ സ്കൂൾ അധികൃതർക്കും മറ്റും വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും സ്കൂൾ വാഹനങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇത്തരത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ സ്വകാര്യ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് മോട്ടോർവാഹനവകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അസിസ്റ്റന്റ് വെഹിക്കിൾ ഇൻസ്‌പെക്ടർ സിബു പറഞ്ഞു.
Story Highlights : MVD action against school jeep in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here