ആരാണ് ഇസ്മയിൽ ഹനിയ? ഇസ്രായേല്‍ ഇല്ലാതാക്കിയ ഹമാസിന്‍റെ പൊതുമുഖം

2023 ഒക്ടോബർ ഏഴിന് ഇസ്രായേലിന് മേൽ ഹമാസ് ആക്രമണം നടത്തുന്നതിൻ്റെ ദൃശ്യങ്ങൾ അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നത് കണ്ടു സന്തോഷം പ്രകടിപ്പിക്കുന്ന, ആ സന്തോഷത്തിൽ സഹപ്രവർത്തകർക്കൊപ്പം നിസ്കരിക്കുന്ന ഹമാസ് തലവൻ ഇസ്മയിൽ ഹനിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഒക്ടോബറിൽ തുടങ്ങിയ രക്തച്ചൊരിച്ചിലിൻ്റെ ബാക്കിപത്രമായാണ് ഇസ്മയിൽ ഹനിയ കഴിഞ്ഞദിവസം ഇറാനിൽവെച്ചു കൊല്ലപ്പെട്ടതും. ഗസയിലെ അഭയാർഥിക്യാമ്പിൽ പിറന്നുവീണതുമുതൽ 62-ാം വയസ്സിൽ കൊല്ലപ്പെടുന്നതുവരെ സ്വാതന്ത്യ്രത്തിനുവേണ്ടി പൊരുതിയ ചരിത്രമാണ് ഹനിയയുടേത്. പോരാട്ടത്തിനിടെ ഉറ്റവരും ഉടയവരും ക്രൂരമായി കൊല്ലപ്പെട്ടു. ഏതുനിമിഷവും കൊല്ലപ്പെടാമെന്ന ബോധ്യവും ഉണ്ടായിരുന്നു. എന്നിട്ടും പലസ്തീനുവേണ്ടി ഹനിയ പോരാടി. തീവ്രവാദികളെന്ന് അമേരിക്കയുൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങൾ മുദ്രകുത്തിയിട്ടും ഹമാസിനൊപ്പം തന്നെ നിലകൊണ്ടു.
അവസാനമില്ലാതെ തുടരുന്ന പശ്ചിമേഷ്യയിലെ സംഘർഷവും രക്തച്ചൊരിച്ചിലും ഇസ്മായിൽ ഹനിയയുടെ മരണത്തോടെ കൂടുതൽ സങ്കീർണമായിരിക്കുയാണ്. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്‌കിയന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനാണ് ചൊവ്വാഴ്ച ഹനിയ ടെഹ്‌റാനിലെത്തിയത്. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി പെസെഷ്‌കിയാനെയും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയെയും ഹനിയ സന്ദർശിച്ചിരുന്നു. അതീവ സുരക്ഷയിൽ ഇറാൻ ഒരുക്കിയ താമസസ്ഥലത്തിനുനേരെ ബുധനാഴ്ച അർധരാത്രിയിലുണ്ടായ വ്യോമാക്രമണത്തിൽ ഹനിയ കൊല്ലപ്പെട്ടു. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. ഹനിയയുടെ മരണത്തിൻ്റെ ഉത്തരവാദിത്വം ഇതുവരെ ഇസ്രായേൽ ഏറ്റെടുത്തിട്ടില്ല. എന്നാൽ ഇസ്രായേലിലെ ഒരു മന്ത്രി ഹനിയയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുകയുണ്ടായി.
ചതിയൻമാരായ സയണിസ്റ്റുകകളുടെ ആക്രമണത്തിലാണ് ഹനിയ കൊല്ലപ്പെട്ടതെന്ന് ഹമാസ് പ്രസ്താവനയിറക്കി. ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ വീട്ടിൽവെച്ചു കൊലപ്പെടുത്തി എന്നാണ് ആയത്തുള്ള ഖമേനി പ്രതികരിച്ചത്. ഹനിയയുടെ മരണത്തിന് പ്രതികാരം ചോദിക്കുമെന്ന് ഇറാൻ വ്യക്തമാക്കിക്കഴിഞ്ഞു. ഹനിയയുടെ സംസ്കാരചടങ്ങുകൾക്ക് നേതൃത്വം നൽകിയത് ആയത്തുള്ള ഖമേനിയാണ്. ആയിരങ്ങളാണ് ഹനിയയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്.
ഗസയിലെ ശാതി അഭയാർഥി ക്യാമ്പിൽ 1948ൽ ആണ് ഹനിയ ജനിച്ചത്. ഗസയിലെ ഇസ്ലാമിക് സർവ്വകലാശാലയിൽ അറബിക് ലിറ്ററേച്ചർ പഠനകാലത്ത് തന്നെ രാഷ്ട്രീയത്തിൽ സജീമായിരുന്നു അദ്ദേഹം. ഇക്കാലയളവിൽ 1983ൽ ഇസ്ലാമിക് സ്റ്റുഡൻ്റ് ബ്ലോക്ക് എന്ന സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചു. ഈ സംഘടനയിൽ നിന്നാണ് ഹമാസ് രൂപംകൊണ്ടത്. 1987ൽ ഇസ്രായേൽ അധിനിവേശത്തിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഹനിയ പങ്കെടുത്തിരുന്നു. ഇതേകൊല്ലമാണ് ഹമാസ് രൂപം കൊണ്ടതും. തുടക്കകാലം മുതൽ തന്നെ ഹമാസിൻ്റെ ഭാഗമായിരുന്നു ഹനിയ. മൂന്നു തവണയാണ് ഇസ്രായേൽ ഹനിയയെ അറസ്റ്റ് ചെയ്തത്. മൂന്നു കൊല്ലത്തോളം അദ്ദേഹം ജയിലിൽക്കിടന്നു. പിന്നീട് 1992ൽ മുതിർന്ന നേതാക്കളായ അബ്ദേൽ അസീസ് അൽ-റാൻ്റിസി, മഹ്‌മൂദ് സഹർ അടക്കമുള്ള നൂറുകണക്കിന് ഹമാസ് പോരാളികൾക്കൊപ്പം ഹനിയയും ലബനോനിലേക്ക് നാടുകടത്തപ്പെട്ടു.
ആദ്യ ഓസ്ലോ ഉടമ്പടി ഒപ്പുവെച്ച് ഒരു വർഷത്തിന് ശേഷമാണ് ഹനിയ ഗസയിലേക്ക് മടങ്ങിയെത്തിയത്. ഹമാസിൻ്റെ സ്ഥാപകനും ആത്മീയ നേതാവുമായ ഷെയ്ഖ് അഹമ്മദ് യാസിൻ്റെ അടുത്ത വിശ്വസ്തനായി. 1997-ൽ ഇസ്രായേൽ ജയിലിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഹനിയ യാസിൻ്റെ സഹായിയായി നിയമിക്കപ്പെട്ടു. ഇതാദ്യമായല്ല ഹനിയക്കു നേരെ വധശ്രമം നടക്കുന്നത്. 203 സെപ്റ്റംബറിൽ യാസിനും ഹനിയയുമുണ്ടായിരുന്ന കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നത്തിയിരുന്നു. ഇതിൽനിന്ന് തലനാരിഴയ്ക്കാണ് ഇരുവരും രക്ഷപെട്ടത്. എന്നാൽ കുറച്ചുമാസങ്ങൾക്കുള്ളിൽ യാസിനും, അൽ-റാൻ്റിസിയും കൊല്ലപ്പെട്ടു.
Read Also: ഹമാസ് തലവന്‍ ഇസ്മയേല്‍ ഹനിയ ഇറാനില്‍ കൊല്ലപ്പെട്ടു
2006 ആയപ്പോഴേക്കും ഒരു നേതാവെന്ന നിലയിൽ ഹനിയ പലസ്തീൻ ജനതയ്ക്ക് ഏറെ പരിചിതനായിരുന്നു. ഹമാസ് ആദ്യമായി തെരഞ്ഞടുപ്പിൽ മത്സരിച്ചു. ഹനിയ പലസ്തീനിയൻ അതോറിറ്റിയുടെ പ്രധാനമന്ത്രിയായി. അമേരിക്ക ഉൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങൾക്ക് ഇതിൽ അതൃപ്തിയുണ്ടായിരുന്നു. പലസ്തീനുള്ള സാമ്പത്തികസഹായങ്ങൾ നൽകാതെയാണ് ഇവർ ഇതിന് പകരം വീട്ടിയത്. സമ്മർദ്ദങ്ങൾ ശക്തമായതോടെ 2007ൽ പ്രസിഡൻ്റ് മഹ്‌മൂദ് അബ്ബാസ് സർക്കാരിനെ പിരിച്ചുവിട്ടു. ഇതിൻ്റെ ഫലമായി 2007-ൽ ഹനിയയുടെ നേതൃത്വത്തിൽ ഗസയിൽ ഹമാസിൻ്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര സർക്കാർ അധികാരത്തിലേറി. 2017ൽ ഹമാസിൻ്റെ തലപ്പത്തെത്തിയ ഹനിയ തുർക്കി, ഇറാൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്നാണ് അധികവും പ്രവർത്തിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹനിയയെ വധിക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ ഇസ്രായേൽ ഗസയിൽ നടത്തിയ ആക്രമണത്തിൽ ഹനിയയുടെ മക്കളും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു.ഹനിയയുമയി ബന്ധമുള്ള ഒട്ടേറെപ്പേരെ കഴിഞ്ഞ ഒക്ടോബറിന് ശേഷം ഇസ്രായേൽ കൊലപ്പെടുത്തി. 10 മാസത്തിനിടെ 60 ബന്ധുക്കളെയാണ് ഹനിയക്ക് നഷ്ടമായത്. ഖത്തറും തുർക്കിയും ഇറാനും ഹനിയയ്ക്കൊപ്പം നിന്നു. ഇസ്രായേലിൻ്റെ ചാരക്കണ്ണുകളിൽ പെടാതെ ഈ മൂന്നു രാജ്യങ്ങളും ഹനിയയുടെ ജീവൻ സംരക്ഷിച്ചിരുന്നു. എന്നാൽ ഇറാനും ഇനി ഹമാസിനും പലസ്തീനും സുരക്ഷിതമല്ലെന്നമുന്നറിയിപ്പ് കൂടിയാണ് ഹനിയയുടെ വധത്തിലൂടെ ഇസ്രായേൽ വ്യക്തമാക്കുന്നത്. ഏപ്രിലിൽ ഡമാസ്കസിലെ ഇറാൻ എംബസിക്കുനേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്താണ് ഇറാൻ ഇതിന് പകരംവീട്ടിയത്. ആദ്യമായിട്ടായിരുന്നു ഇറാൻ്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായത്. ഇത് ഇസ്രായേലിന് വലിയ ക്ഷീണമാണുണ്ടാക്കിയത്. ഇറാൻ്റെ മണ്ണിൽ വെച്ച് ഹമാസിൻ്റെ, പലസ്തീൻ്റെ കരുത്തനായ നേതാവിനെ വധിച്ച് ഇസ്രയേൽ പലസ്തീൻ്റെ സഖ്യരാജ്യത്തിന്, ഹമാസിൻ്റെ വിശ്വസ്ത സുഹൃത്തിന് അപമാനമുണ്ടാക്കി.
പലസ്തീൻ-ഇസ്രായേൽ പോരാട്ടത്തിൽ ഹമാസിനോട് തദ്ദേശീയർക്ക് പ്രത്യേകിച്ചും ഗസയിലുള്ളവർക്ക് പോലും എതിർപ്പുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഹനിയയുടെ മരണം. പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹനിയയുടെ മരണം. ഇറാനിൽ നടന്ന ആക്രമണത്തിന് കാരണക്കാരായവർക്കെതിരെ കടുത്ത ശിക്ഷാനടപടികൾ ഉണ്ടാകുമെന്നാണ് ഖമേനി പറഞ്ഞിരിക്കുന്നത്. വരും ദിവസങ്ങളിലെ രാഷ്ട്രീയ, സൈനിക, നയതന്ത്ര നീക്കങ്ങൾ ഏറെ നിർണായകമാണ്. വീണ്ടുമൊരു യുദ്ധത്തിലേക്കാണോ പശ്ചിമേഷ്യ നീങ്ങുന്നതെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
Story Highlights : Who was Ismail Haniyeh?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here