ഇസ്രയേലിലേക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ വിമാന സർവീസുകളില്ല: എയർ ഇന്ത്യ

ഇസ്രയേൽ – ഇറാൻ സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ടെൽ അവീവിലേക്കുള്ള എല്ലാ വിമാന സർവീസുകളും റദ്ദാക്കിയത് നീട്ടി. മധ്യ പൂർവ്വേഷ്യയിൽ സമാധാന സാഹചര്യം ഉടലെടുക്കുന്നത് വരെ ഇസ്രയേലിലേക്ക് തങ്ങളുടെ വിമാനങ്ങൾ സർവീസ് നടത്തില്ലെന്നാണ് വിമാനക്കമ്പനി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് സമൂഹ മാധ്യമമായ എക്സിൽ എയർ ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.
വിമാനങ്ങൾ റദ്ദാക്കിയതും ടിക്കറ്റ് റീഫണ്ടുകളും സംബന്ധിച്ച് യാത്രക്കാർക്ക് സംശയങ്ങൾ 011-69329333 എന്ന നമ്പറിലോ 011-69329999 എന്ന നമ്പറിലോ വിളിച്ച് ദുരീകരിക്കാവുന്നതാണെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ നമ്പറുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നവയാണ്.
ഓഗസ്റ്റ് 2 നാണ് മേഖലയിലെ സംഘർഷ സാഹചര്യം കണക്കിലെടുത്ത് വിമാന സർവീസുകൾ ആദ്യം നിർത്തിയത്. എട്ടാം തീയതി വരെ സർവീസ് നടത്തില്ലെന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. എന്നാൽ സ്ഥിതി മാറിയിട്ടില്ലാത്തതിനാലാണ് സർവീസ് റദ്ദാക്കിയത് നീട്ടിയത്. ഹമാസ് നേതാവ് ഇസ്മായിൽ ഹനിയേയുടെ കൊലപാതകത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമാണ്.
Story Highlights : Air India extends suspension of flights to Tel Aviv until further notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here