വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തി; 37 മണിക്കൂർ നീണ്ട തിരച്ചിൽ; കുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും

തിരുവനന്തപുരം കഴക്കൂട്ടത്തുനിന്ന് കാണാതായ പതിമൂന്ന് വയസ്സുകാരിയെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കണ്ടെത്തി. ട്വന്റിഫോർ അഭ്യർത്ഥന പ്രകാരം മലയാളി സമാജം പ്രവർത്തകർ ട്രെയിനിൽ നടത്തിയ പരിശോധനയാണ് ഫലം കണ്ടത്. നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലുള്ള കുട്ടിയെ മാതാപിതാക്കൾ നേരിട്ടെത്തി ഏറ്റെടുക്കും.
സഹോദരിയുമായി വഴക്കിട്ടതിന് മാതാവ് ശകാരിച്ചതിന്റെ വിഷമത്തിൽ അസം സ്വദേശിയുടെ മകൾ വീടുവിട്ടിറങ്ങിയത് ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വിശാഖപട്ടണം വാൾട്ടെയർ റെയിൽവേ സ്റ്റേഷനിൽവെച്ച് മലയാളി സമാജം പ്രവർത്തർ കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായ കുട്ടി ബെർത്തിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീകൾ അവരുടെ കുട്ടിയാണെന്ന് അവകാശപ്പെട്ടെങ്കിലും കുട്ടിയെ ഉപേക്ഷിക്കാൻ മലയാളികൾ തയാറായില്ല. ഫോട്ടോയും വസ്ത്രവും താരതമ്യം ചെയ്ത് കുട്ടിയെ തിരിച്ചറിഞ്ഞു. പിന്നീട് ആർപിഎഫിനെ വിവരമറിയിച്ചു.
പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അതുവരെ വെള്ളം മാത്രം കുടിച്ച് വിശപ്പ് പിടിച്ചുനിർത്തിയ കുട്ടി കഴിക്കാൻ ചോദിച്ചത് ഏറ്റവും ഇഷ്ടപ്പെട്ട ബിരിയാണി. വീഡിയോ കോൾ വഴി വീട്ടുകാർ കുട്ടിയുമായി സംസാരിച്ചു. പതിമൂന്നുകാരിയെ കണ്ടെത്തിയത് 37 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ്. വിശാഖപട്ടണത്ത് അന്ത്യോദയ എക്സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത് ചൊവ്വാഴ്ച രാവിലെയാണ് പെൺകുട്ടി വീട് വിട്ടിറങ്ങിയത്.
കുട്ടി നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്. ഇന്ന് വിശാഖപട്ടണത്ത് എത്തുന്ന മാതാപിതാക്കൾക്ക് കുട്ടിയെ കൈമാറും. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഒരുമാസം മുമ്പാണ് അസം സ്വദേശികളായ കുടുംബം കഴക്കൂട്ടത്ത് എത്തിയത്. ചൊവ്വാഴ്ച രാവിലെ വീടുവിട്ടറങ്ങിയ കുട്ടി തമ്പാനൂരിൽ നിന്ന് ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ ആണ് യാത്ര തുടങ്ങിയത്. ട്വന്രിഫോർ പ്രേക്ഷക നൽകിയ ചിത്രത്തിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കുട്ടി അതേ ട്രെയിനിൽ നാഗർകോവിൽ വരെ എത്തിയെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായി. പിന്നീടാണ് ചെന്നൈയിലേക്ക് പോയത്. ചെന്നൈ എഗ്മോറിൽ ഇറങ്ങിയ കുട്ടി ട്രെയിൻ മാറി കയറുകയായിരുന്നു.
Story Highlights : Missing girl from Thiruvananthapuram after 37 hours found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here