‘സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം ‘മനാഫ്”: ജോയ് മാത്യു

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ അര്‍ജുനായുള്ള നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അർജുനായി ഇത്രയും നാൾ തെരച്ചിലിനായി കൂടെനിന്ന ലോറിയുടമ മനാഫിനെ അഭിനന്ദിച്ച് നടൻ ജോയ് മാത്യു. തന്റെ ഫേസ്ബുക്കിലൂടെയാണ് ജോയ് മാത്യു കുറിപ്പ് പങ്കുവച്ചത്. ‘സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ പര്യായപദം ‘മനാഫ്” എന്ന ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു.
അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. അർജുന്റെ അച്ഛനും അമ്മയ്ക്കും നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അച്ഛന് വാക്ക് നൽകിയിരുന്നു.
തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. തോൽക്കാൻ എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞു. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്.
അതേസമയം, അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടം തീരുമാനിച്ചു. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്.
Story Highlights : Joy Mathew Praises Manaf Arjun Rescue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here