‘മൃഗക്കൊഴുപ്പ് ചേര്‍ത്ത് ക്ഷേത്രങ്ങളുടേ പരിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നു’: രാമക്ഷേത്ര മുഖ്യപൂജാരി

ക്ഷേത്രങ്ങളിലെ പ്രസാദ നിര്‍മ്മാണം പുറത്ത് കരാര്‍ കൊടുക്കുന്നത് പൂര്‍ണമായി നിരോധിക്കണമെന്ന് അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ പ്രസാദം നിര്‍മ്മിക്കാന്‍ പാടുള്ളൂ. അങ്ങനെ നിര്‍മ്മിക്കുന്ന പ്രസാദം മാത്രമേ ഭഗവാന് സമര്‍പ്പിക്കാന്‍ പാടുള്ളൂവെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.
തിരുപ്പതി ക്ഷേത്രത്തില്‍ പുറംകരാറിലൂടെ നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ആവശ്യം. വഴിപാടുകളില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്തുകൊണ്ട് രാജ്യത്തെ ആശ്രമങ്ങളുടേയും ക്ഷേത്രങ്ങളുടേയും വിശുദ്ധി തകര്‍ക്കാന്‍ അന്താരാഷ്ട്രതലത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം വില്‍ക്കപ്പെടുന്ന നെയ്യിന്റെ പരിശുദ്ധിയില്‍ സംശയമുണ്ട്.
പ്രസാദ നിര്‍മ്മാണം ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ മേല്‍നോട്ടത്തില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ. രാജ്യത്ത് വില്‍ക്കുന്ന എണ്ണയുടേയും നെയ്യിന്റേയും പരിശുദ്ധി കര്‍ശനമായി പരിശോധിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് ആചാര്യ സത്യേന്ദ്ര ദാസ് ആവശ്യപ്പെട്ടു. അതേസമയം മധുരപലഹാരങ്ങള്‍ക്ക് പകരം വഴിപാടായി ഡ്രൈ ഫ്രൂട്ട്‌സും നാളികേരവും കൊണ്ടുവന്നാല്‍ മതിയെന്ന് ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജിലെ ചില ക്ഷേത്രങ്ങള്‍ ഭക്തരോട് നിര്‍ദ്ദേശിച്ചതായും പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
Story Highlights : Ayodhya ram temple chief priest ban on outsourced prasad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here