കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അമാനാ ഗ്രൂപ്പിനുവേണ്ടി, ഒരു കടത്തിന് തരുന്നത് 20000 രൂപ; വെളിപ്പെടുത്തലുമായി ചരല്‍ ഫൈസല്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നത് അമാനാ ഗ്രൂപ്പിനുവേണ്ടിയെന്ന് സ്വര്‍ണ കടത്ത് സംഘാംഗം ചരല്‍ ഫൈസല്‍ ട്വന്റിഫോറിനോട്. അഞ്ച് പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയ രാമനാട്ടുകര അപകടത്തിന് പിന്നില്‍ അമാനാ ഗ്രൂപ്പാണെന്ന് ഫൈസല്‍ വെളിപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അമാന ഗ്രൂപ്പ് തിരിഞ്ഞു നോക്കിയില്ല. രാമനാട്ടുകര അപകടത്തില്‍ പുനരന്വേഷണം വേണമെന്നും ചരല്‍ ഫൈസല്‍ ആവശ്യപ്പെട്ടു. ഒരു ദിവസം പത്ത് ക്യാരിയേഴ്‌സ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ അമാന ഗ്രൂപ്പിനായി സ്വര്‍ണം കടത്തുണ്ടെന്നും ചരല്‍ ഫൈസല്‍ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ട്വന്റിഫോറിന്റെ പ്രത്യേക ലൈവത്തോണിലായിരുന്നു ഫൈസലിന്റെ പ്രതികരണം. (smuggling of gold through Karipur Airport is for Amana Group says charal faizal)
രാമനാട്ടുകര അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് തന്റെ സംഘാംഗങ്ങള്‍ക്കാണെന്ന് ചരല്‍ ഫൈസല്‍ വെളിപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അമാന ഗ്രൂപ്പ് തിരിഞ്ഞു നോക്കിയില്ല. അമാന ഗ്രൂപ്പ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് തങ്ങള്‍ അന്ന് അവിടെ എത്തിയത്. അപകടത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. രാമനാട്ടുകര അപകടത്തില്‍ പുനരന്വേഷണം വേണം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം. പിന്നില്‍ വന്‍ കിടക്കാര്‍ ഉണ്ട്. ഒരു ദിവസം 10 ക്യാരിയേഴ്‌സ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളള്‍ വഴി അമാന ഗ്രൂപ്പിനായി സ്വര്‍ണ്ണം കടത്തുവെന്ന് ഫൈസല്‍ വെളിപ്പെടുത്തി.
കരിപ്പൂര്‍ വഴി കടത്തുന്ന സ്വര്‍ണ്ണം എത്തിക്കുന്നത് കൊടുവള്ളിയിലാണെന്ന് ചരല്‍ ഫൈസല്‍ പറഞ്ഞു. വിമാനത്താവളത്തിലെത്തുന്ന ക്യാരിയര്‍ക്ക് എത്തിക്കേണ്ട സ്ഥലം വരെ സുരക്ഷ ഒരുക്കുകയാണ് തങ്ങള്‍ ചെയ്തിരുന്നത്. അവരുടെ വാഹനത്തിന് സുരക്ഷ ഒരുക്കും. ഇരുപതിനായിരം രൂപയാണ് പ്രതിഫലമായി ലഭിക്കുക. യാത്രാമധ്യേ പൊട്ടിക്കല്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രതിബന്ധങ്ങളും സ്വന്തം റിസ്‌കില്‍ തരണം ചെയ്യണം. അഞ്ച് വര്‍ഷം അമാന ഗ്രൂപ്പിനായി ഈ ജോലി ചെയ്തു. സ്വര്‍ണ്ണക്കടത്തില്‍ സുരക്ഷ ഒരുക്കുന്നവരില്‍ ഒരു സംഘം മാത്രമാണ് തങ്ങളുടെതെന്ന് ചരല്‍ ഫൈസല്‍ പറയുന്നു.
അമാന ഗ്രൂപ്പിന്റെ ഇടനിലക്കാരന്‍ വിദേശത്തുള്ള മുബഷീര്‍ എന്ന വ്യക്തിയാണെന്ന് ഫൈസല്‍ വെളിപ്പെടുത്തി. തന്നെ പരിചയമില്ലെന്ന റഫീഖ് അമാനയുടെ വാദം തള്ളി ചരല്‍ ഫൈസല്‍ തള്ളി. മുബഷീര്‍ വഴി നിരവധി തവണ അമാന ഗ്രൂപ്പ് മേധാവി റഫീഖിനോട് ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വര്‍ണ്ണം കടത്താന്‍ അമാന ഗ്രൂപ്പിനെ സഹായിക്കുന്നതിനായി വിമാനത്താവളത്തിനുള്ളില്‍ വന്‍ ശൃംഖലയാണുള്ളത്. സഹോദരങ്ങളായ ഇഖ്ബാല്‍ – റഫീഖ് എന്നിവരാണ് അമാന ഗ്രൂപ്പിന്റെ സാരഥികള്‍. 2022 നു ശേഷമാണ് അമാന ഗ്രൂപ്പ് വിദേശത്തടക്കം വളര്‍ന്നത്. അമാന ഗ്രൂപ്പ് പൂര്‍ണ്ണമായും കയ്യൊഴിഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പുറത്തു പറയുന്നതെന്നും ചരല്‍ ഫൈസല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights : smuggling of gold through Karipur Airport is for Amana Group says charal faizal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here