ഹരിയാനയിൽ കോൺഗ്രസിന് മുൻതൂക്കം, ജമ്മു കശ്മീരിൽ കരുത്ത് കാട്ടി ഇന്ത്യാ സഖ്യം; വോട്ടെണ്ണൽ ആരംഭിച്ചു

ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. തപാൽ വോട്ടുകൾ എണ്ണി തുടങ്ങുമ്പോൾ ഹരിയാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം. ജമ്മുകശ്‌മീരിൽ ഇന്ത്യ സഖ്യംവും കരുത്തുകാട്ടുന്നു. 90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യസഖ്യത്തിനുമാണ് എക്സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളിലും ആത്മവിശ്വാസത്തിലാണ്.
ഹരിയാനയില്‍ 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്. 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഹരിയാനയില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടാകുമെന്ന എക്‌സിറ്റ്‌പോള്‍ ഫലത്തിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഡല്‍ഹിയിലെത്തി ഹൈക്കമാന്റുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്. ഭൂപീന്ദര്‍ സിംഗ് ഹൂഡക്കാണ് പ്രഥമ പരിഗണന.കുമാരി ഷെല്‍ജയുടെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. തൂക്കുസഭയാണ് വരുന്നതെങ്കില്‍ പിഡിപിയുടെയും ചെറുകക്ഷികളുടെയും സീറ്റുകളാകും ഭരണം നിശ്ചയിക്കുക.
Story Highlights : Haryana, Jammu And Kashmir Counting Start
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here