Advertisement

‘ആത്മാഭിമാനം സംരക്ഷിക്കാനുള്ള ആര്‍ജവമുണ്ട്, ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട’; പ്രതികരണവുമായി സൗമ്യ സരിന്‍

October 17, 2024
Google News 2 minutes Read
soumya sarin

പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കലാപമുണ്ടാക്കി പുറത്തേക്ക് പോയ ഡോ. പി സരിന്റെ ഭാര്യ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് രംഗത്ത്. ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം തനിക്കുണ്ടെന്നും ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ടെന്നും ഡോ. സൗമ്യ സരിന്‍ പ്രതികരിച്ചു. താന്‍ സമൂഹത്തില്‍ തന്റെ റോള്‍ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാളാണെന്നും വ്യക്തിപരമായി തനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ടെന്നും സൗമ്യ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

എനിക്ക് എന്റേതായ ബോധ്യങ്ങള്‍ ഉണ്ട്. അത് എന്റെ ഭര്‍ത്താവ് എവിടെ നില്‍ക്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങള്‍ രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേര്‍. ഞങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നത് വ്യക്തിപരമായി ഞങ്ങള്‍ക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല. പക്ഷെ സ്ത്രീകളെ വെറും ഭാര്യമാര്‍ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേല്‍ ഭര്‍ത്താക്കന്മാരുടെ ലേബല്‍ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം – സൗമ്യ വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഞങ്ങള്‍ ഡോക്ടര്‍മാര്‍ ഈ കോട്ട് ഇടുന്നത് ഒരു സംരക്ഷണത്തിനാണ്. അതായത് പുറത്തു നിന്നുള്ള അണുക്കള്‍ നമ്മുടെ ശരീരത്തിലേക്ക് കയറുന്നത് തടയാനുള്ള ഒരു കവചം!
ഇങ്ങനെ ഒരു കവചം ഞാനും എനിക്ക് ചുറ്റും തീര്‍ത്തിട്ടുണ്ട്. പുറത്തു നിന്നുള്ള പുച്ഛവും പരിഹാസവും കുത്തുവാക്കുകളും തെറിവിളികളും ഒന്നും ഉള്ളിലേക്ക് കയറാതിരിക്കാന്‍??
അങ്ങിനെ ഒരു കവചം കുറെ കാലം കൊണ്ട് മനഃപൂര്‍വം തന്നെ ഉണ്ടാക്കി എടുത്തതാണ്. പ്രത്യേകിച്ച് രണ്ടു കാരണങ്ങള്‍ കൊണ്ട്.

1.ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയി ഇടപെടുന്ന ഒരാള്‍ ആണ്. പല വിഷയങ്ങളും സംസാരിക്കാനുണ്ട്. അതില്‍ ഇപ്പോള്‍ വേണമെങ്കിലും ഒരു വിവാദം ഉയര്‍ന്നു വരാം. വന്നിട്ടുണ്ട് പലതവണ. അതുകൊണ്ട് തന്നെ ഈ പ്ലാറ്റഫോമില്‍ നില്കുന്നിടത്തോളം നല്ലൊരു തൊലിക്കട്ടി ആവശ്യമാണ് എന്ന ബോധ്യം കാലക്രമേണ വന്നു ചേര്‍ന്നതാണ്.

2.എന്റെ പാര്‍ട്ണര്‍ അദ്ദേഹത്തിന്റെ വഴിയായി തിരഞ്ഞെടുത്തത് രാഷ്ട്രീയമാണ്. അവിടെയും എന്തും എപ്പോഴും സംഭവിക്കാം. അതെന്റെ കയ്യില്‍ അല്ല. അങ്ങിനെ സംഭവിക്കുമ്പോള്‍ ഭാര്യ എന്ന നിലയില്‍ എനിക്ക് നേരെയും ആക്രമണം ഉണ്ടാകും. സ്വാഭാവികം.
ഇനി ഇപ്പോള്‍ തെറി വിളിക്കുന്നവരോടാണ്. ഞാന്‍ ഇവിടെ തന്നെയുണ്ട്. കമെന്റ് ബോക്‌സ് ഓഫ് ചെയ്യാന്‍ പലരും ഉപദേശിച്ചു. ഒരിക്കലും ചെയ്യില്ല. നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും പറയാം.
പക്ഷെ എനിക്ക് എന്റേതായ ബോധ്യങ്ങള്‍ ഉണ്ട്. അത് എന്റെ ഭര്‍ത്താവ് എവിടെ നില്കുന്നു എന്ത് ചെയ്യുന്നു എന്ന് നോക്കിയല്ല. കാരണം ഞങ്ങള്‍ രണ്ടു വ്യത്യസ്ത വ്യക്തികള്‍ ആണ്. കാഴ്ചപ്പാടുകളും നിലപാടുകളും ആഗ്രഹങ്ങളും ഒക്കെ വ്യത്യസ്തമായ രണ്ടു പേര്‍. ഞങ്ങളെ ഒരുമിച്ചു നിര്‍ത്തുന്നത് വ്യക്തിപരമായി ഞങ്ങള്‍ക്കിടയിലുള്ള മറ്റു പലതുമാണ്. അത് ഞങ്ങളുടെ വീടിന്റെ വാതിലിന്റെ ഇപ്പുറത്താണ്. അല്ലാതെ അപ്പുറത്തുള്ള രാഷ്ട്രീയമോ നിലപാടുകളോ ഒന്നുമല്ല. പക്ഷെ സ്ത്രീകളെ വെറും ഭാര്യമാര്‍ മാത്രമായി കാണുന്ന ബഹുഭൂരിപക്ഷത്തിന് അത് മനസ്സിലാവില്ല എന്നും എനിക്കറിയാം. അവരുടെ മേല്‍ ഭര്‍ത്താക്കന്മാരുടെ ലേബല്‍ പതിപ്പിക്കപ്പെടുന്നതും സ്വാഭാവികം.
ഞാന്‍ നിങ്ങളോട് എപ്പോഴാണ് രാഷ്ട്രീയം പറഞ്ഞത്? എന്റെ രാഷ്ട്രീയ നിലപാടുകള്‍ എന്താണെന്നു എപ്പോഴെങ്കിലും ഞാന്‍ ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇല്ലാ. കാരണം എന്റെ വഴി രാഷ്ട്രീയമല്ല.
ഞാന്‍ സമൂഹത്തില്‍ എന്റെ റോള്‍ എന്താണെന്നു കൃത്യമായി മനസ്സിലാക്കി അത് ചെയ്തു മുന്നോട്ട് പോകുന്ന ഒരാള്‍ ആണ്. വ്യക്തിപരമായി എനിക്കും മകള്‍ക്കും എതിരെ അധിക്ഷേപങ്ങള്‍ വന്നപ്പോള്‍ പ്രതികരിച്ചിട്ടുണ്ട്. അപ്പോഴും ഞാന്‍ വ്യക്തമായി പറഞ്ഞത് ഒന്ന് മാത്രം. എന്റെ ആത്മാഭിമാനവും നിലപാടുകളും സംരക്ഷിക്കാനുള്ള ആര്‍ജവം എനിക്ക് തനിച്ചുണ്ട്. എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട.
ഒരു കാലത്ത് എന്നേ സപ്പോര്‍ട്ട് ചെയ്ത് സംസാരിച്ചിരുന്നവര്‍ ഇന്ന് എതിര്‍പക്ഷത് നിന്നും ചീത്ത വിളിക്കുന്നു. തിരിച്ചും. ഇതൊക്കെ ഞാന്‍ ആ സ്പിരിറ്റില്‍ മാത്രമേ കാണുന്നുള്ളൂ. കാരണം നിങ്ങള്‍ ആരും എന്നേ ‘ സൗമ്യ ‘ ആയി കണ്ടു ഞാന്‍ എന്താണെന്നു മനസ്സിലാക്കി സ്‌നേഹിച്ചവരല്ല. അതുകൊണ്ട് തന്നെ അതിനൊക്കെ അത്ര ആയുസ്സ് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് എനിക്കുണ്ട്. അതുകൊണ്ട് തന്നെ തന്ന സ്‌നേഹത്തിലും ഇപ്പോഴത്തെ വെറുപ്പിലും ഒന്നും ഞാന്‍ പതറില്ല.
ഈ സോഷ്യല്‍ മീഡിയ ലോകത്തിനപ്പുറം ഒരു കൊടിയുടെ നിറവും നോക്കാതെ എന്നെ ചേര്‍ത്ത് പിടിക്കാന്‍ ഒരു പിടി ആളുകള്‍ എനിക്കുണ്ട്. എന്റെ സുഹൃത്തുക്കള്‍! അവരില്‍ ഇടതും വലതും മുന്നും പിന്നും ഒക്കെ നില്‍ക്കുന്നവര്‍ ഉണ്ട്. അവര്‍ക്ക് എന്നെ അറിയാം. അത് മാത്രം മതി ഇപ്പോള്‍ എനിക്ക്! എപ്പോഴും!
ഞാന്‍, ഡോ. സൗമ്യ സരിന്‍, ഈ പേര് ഈ സമൂഹത്തില്‍ കുറച്ചു പേര്‍ക്കെങ്കിലും അറിയുമെങ്കില്‍ അതിനു പുറകില്‍ എന്റെ വിയര്‍പ്പാണ്. എന്റെ അധ്വാനമാണ്. എന്റെ മേല്‍വിലാസം ഞാന്‍ ഉണ്ടാക്കിയതാണ്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ എന്നാല്‍ കഴിയുന്ന വിധം ആളുകളിലേക്ക് ഇറങ്ങി ചെല്ലാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഈ പേജു പോലും അതിനു വേണ്ടി മാത്രമേ ഉപയോഗിച്ചിട്ടുള്ളു.
ഇന്ന് കുഞ്ഞു കുട്ടികളുടെ സൗജന്യ ഹൃദയ ശാസ്ത്രക്രിയയെ കുറിച്ച് ഇട്ട പോസ്റ്റിന്റെ താഴെ വന്നു പോലും വെറുപ്പ് വിളമ്പുന്ന ആളുകള്‍ക്ക് ഞാന്‍ പറയുന്നത് എത്ര മനസ്സിലാവും എന്നെനിക്കറിയില്ല.
എങ്കിലും പറയുകയാണ്.
എന്റെ മേലുള്ള ഈ വെള്ള കോട്ട്, അത് അധ്വാനത്തിന്റെ വെളുപ്പാണ്.
അതില്‍ ചെളി പറ്റിക്കാന്‍ ഉള്ള കെല്‍പ് തത്കാലം എന്റെ കമ്മെന്റ് ബോക്‌സിനില്ല!

Story Highlights : Dr. Soumya Sarin about the cyber attack against her

    ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
    നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
    Advertisement

    ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here