‘വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല’; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം എടുത്താലെ നാടിന് സമാധാനം ലഭിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന് കേരളത്തില്‍ അതിന് കഴിയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചേലക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന് പുറത്ത് ഈ സ്ഥിതിയല്ല. കോണ്‍ഗ്രസ് ആയാലും ബിജെപി ആയാലും അവര്‍ക്ക് അത്രകണ്ട് ഈ അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നില്ല. ബിജെപി എല്ലാ രീതിയിലും വര്‍ഗീയത പ്രോത്സാഹിപ്പിക്കുകയാണ്. വര്‍ഗീയതയുടെ ഭാഗമായി കടുത്ത അന്യമത വിരോധവും അതിന്റെ ഭാഗമായുള്ള അക്രമങ്ങളും സംഘര്‍ങ്ങളും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പലതിലും നടമാടുന്നു. വര്‍ഗീയതയോട് വിട്ടു വീഴ്ച ഇല്ലാത്ത നിലപാട് എടുക്കാന്‍ കോണ്‍ഗ്രസിനും പലയിടത്തും കഴിയുന്നില്ല. വര്‍ഗീയതയുടെ ആട ആദരണങ്ങള്‍ അണിഞ്ഞ് കൊണ്ട് അവരെ പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിച്ച് അതിനോട് മൃദുവായ സമീപനം സ്വീകരിച്ച് വര്‍ഗീയതയെ എതിര്‍ക്കല്‍ പ്രായോഗികമാവില്ല – അദ്ദേഹം വിശദമാക്കി.
കേരളത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ വര്‍ഗീയതയോട് വിട്ടു വീഴചയില്ലാത്ത നിലപാട് എടുക്കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഡി സതീശനെയും കെ സുധാകരനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒരു നേതാവ് ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ വിളക്ക് കൊളുത്തി വണങ്ങി നില്‍ക്കുന്ന കാഴ്ച കേരളം കണ്ടു. അതേസമയം, മറ്റൊരു നേതാവ് ആര്‍എസ്എസ് ശാഖയ്ക്ക് സംരക്ഷണമൊരുക്കാന്‍ കോണ്‍ഗ്രസ് വളണ്ടിയര്‍മാരെ അയച്ചയാളാണ് ഞാന്‍ എന്ന് പരസ്യമായി അവകാശപ്പെടുന്നു. എന്താണ് നല്‍കുന്ന സന്ദേശം – മുഖ്യമന്ത്രി ചോദിച്ചു.
കേരളം വര്‍ഗീയതയില്ലാത്ത നാടല്ല, വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാണ്. വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടക്കാത്ത നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് എല്‍ഡിഎഫിന് എന്നും തല്‍കാലം കൂട്ട് പോരട്ടെ എന്നാണ് യുഡിഎഫിന്റെ നിലപാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് വോട്ടിന് വേണ്ടി പലതരത്തിലുള്ള അവസരവാദ നിലപാട് സ്വീകരിക്കുന്ന സമീപനമാണ് കോണ്‍ഗ്രസിനെന്നും അദ്ദേഹം വിമര്‍ശിച്ചു. യുഡിഎഫ് ന്യൂനപക്ഷ വര്‍ഗീയതയെ താലോലിക്കുന്നു. മുസ്ലിം ലീഗ് ജമാഅത്തെ ഇസ്ലാമിയേയും എസ്ഡിപിഐയും എതിര്‍ക്കാതെ അതുമായി സഹകരിച്ച് സമരസപ്പെട്ട് വോട്ടുകള്‍ സമ്പാദിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നില്‍ക്കുമ്പോള്‍ തങ്ങള്‍ക്ക് തന്നെ വലിയ ആപത്താണ് വരുത്തി വെക്കുന്നതെന്ന് ചിന്തിക്കണം. നാടിന്റെ സമാധാനവും സൈ്വര്യവും എല്‍ഡിഎഫ് ഭരണത്തില്‍ കീഴിലാണ് നിലനിര്‍ത്താന്‍ കഴിയുന്നത് – അദ്ദേഹം വിശദമാക്കി.
Story Highlights : Pinarayi Vijayan criticizes Congress and BJP on Chelakkara election convention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here