‘തന്റെ ഭർത്താവ് തകർന്നിരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു, തെറ്റ് പറ്റിയെന്ന മൊഴി കള്ളം’; നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ

പി.പി ദിവ്യയെ യാത്ര അയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടർ അരുൺ കെ വിജയന്റെ മൊഴി തള്ളി കുടുംബം. കളക്ടറുടെ ശരീര ഭാഷ കാണുമ്പോൾ ചില സംശയങ്ങൾ ഉണ്ടെന്നും യാത്ര അയപ്പ് ചടങ്ങിലെ ശരീര ഭാഷ തന്നെ വേദനിപ്പിച്ചുവെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ 24നോട് പറഞ്ഞു.
തന്റെ ഭർത്താവ് തകർന്നു ഇരിക്കുമ്പോൾ കളക്ടർ ചിരിക്കുകയായിരുന്നു. തെറ്റ് പറ്റിയെന്ന കളക്ടറുടെ മൊഴി കള്ളമാണെന്നും അങ്ങനെ ഒരു ആത്മബന്ധം ഇരുവരും തമ്മിൽ ഇല്ലെന്നും മഞ്ജുഷ പറഞ്ഞു.
നിയമപോരാട്ടം അവസാനം വരെ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യയുടെ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതൊഴിച്ചാല്‍ കേസില്‍ വിശദവാദം ഇന്ന് നടക്കില്ല. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്ന് ജാമ്യാപേക്ഷയെ എതിര്‍ക്കും.
പി പി ദിവ്യയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയെ സമീപിക്കും. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കാനാണ് തീരുമാനം. അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
Story Highlights : ADM’s Wife Manjusha react Kannur Collector statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here