സ്ത്രീകള്‍ക്ക് ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഞാന്‍ അവരെ സംരക്ഷിക്കും: ട്രംപ്

അമേരിക്കയില്‍ അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ താന്‍ സ്ത്രീകളുടെ സംരക്ഷകനാണെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് ഡൊണാള്‍ഡ് ട്രംപ്. സ്ത്രീകള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ അവരെ സംരക്ഷിക്കുമെന്നാണ് ട്രംപിന്റെ ഉറച്ച പ്രഖ്യാപനം. സ്വന്തം ശരീരത്തെക്കുറിച്ച് സ്ത്രീകള്‍ സ്വയം തീരുമാനമെടുക്കണമെന്ന് ഊന്നിപ്പറഞ്ഞ് ഗര്‍ഭഛിദ്ര വിഷയത്തിലുള്‍പ്പെടെ എതിര്‍ സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് ലിബറല്‍ നിലപാടുകള്‍ മുന്നോട്ടുവയ്ക്കുമ്പോഴാണ് സ്ത്രീ സംരക്ഷകനെന്ന് സ്വയം പ്രഖ്യാപിച്ച് ട്രംപ് അതിനെ പ്രതിരോധിക്കാന്‍ നോക്കുന്നത്. കുടിയേറ്റക്കാരില്‍ നിന്നും ശത്രുരാജ്യങ്ങളുടെ മിസൈലുകളില്‍ നിന്നുമെല്ലാം താന്‍ സ്ത്രീകളെ സംരക്ഷിച്ചുകൊള്ളാം എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. (Donald Trump vows to be protector of women whether they like it or not)
ബുധനാഴ്ച വിസ്‌കോന്‍സിനില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപ് താന്‍ സ്ത്രീ സംരക്ഷകനാണെന്ന് ആവര്‍ത്തിച്ചത്. കമലാ ഹാരിസ് അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്റായിരിക്കാം. എങ്കിലും അവരുടെ കാലയളവിലെ ലിബറല്‍ നയങ്ങള്‍ മൂലം സ്ത്രീകള്‍ മുമ്പില്ലാത്ത വിധം സാമ്പത്തികമായി അസ്ഥിരപ്പെടുകയും അരക്ഷിതരാകുകയും ചെയ്തുവെന്ന് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോപിച്ചു. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളുടെ ശരീരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ഉള്‍പ്പെടെ ഇടപെടാനാകുമെന്നാണ് ട്രംപ് കരുതുന്നതെന്നതെന്ന് സോഷ്യല്‍ മീഡിയയിലൂടെ കമലാ ഹാരിസ് മറുപടി നല്‍കിയിട്ടുമുണ്ട്.
ട്രംപിനെ പിന്തുണയ്ക്കുന്നവരെ മാലിന്യമെന്ന് വിളിച്ച ജോ ബൈഡന് മറുപടിയെന്ന നിലയില്‍ ഒരു ശുചീകരണ തൊഴിലാളിയെപ്പോലെ വസ്ത്രം ധരിച്ചാണ് ട്രംപ് വിസ്‌കോന്‍സിനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രത്യക്ഷപ്പെട്ടത്. ട്രംപിനെതിരെ ഒരു ഡസനോളം ലൈംഗിക ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താന്‍ സ്ത്രീ സംരക്ഷകനെന്ന അവകാശവാദം അദ്ദേഹം ഉന്നയിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ലൈംഗിക ആരോപണങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്നാണ് ട്രംപിന്റെ മറുപടി.
Story Highlights : Donald Trump vows to be protector of women whether they like it or not
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here