കൊടകര കുഴൽപ്പണ കേസ്; തിരൂർ സതീശിന് ഭീഷണി; വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി

കൊടകര കുഴൽപ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾക്ക് പിന്നാലെ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടർന്ന് തിരൂർ സതീശിന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി. കഴിഞ്ഞദിവസമാണ് തീരൂർ സതീശന് ഭീഷണി കോളുകൾ എത്തിയത്. തുടർന്നാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. കൊടകര കുഴൽപ്പണ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങൾ സതീശന് ലഭിച്ചത്.
ഇന്നലെ ഉച്ച മുതലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ സതീശനെതിരെ ബിജെപി നേതാക്കൾക്കിടയിലും പ്രവർത്തകർക്കുമിടയിലും വലിയ അമർഷം നിലനിൽക്കുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം.
Read Also: കൊടകര കുഴൽപ്പണ കേസ്; കോടതിയുടെ അനുമതി തേടിയശേഷം തുടരന്വേഷണം; തിരൂർ സതീശിന്റെ മൊഴിയെടുക്കും
അന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് വ്യക്തമാക്കിയിരുന്നു. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു.
Story Highlights : Kodakara Hawala case Threat to Tirur Satheesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here