ശബരിമല തീര്‍ത്ഥാടനം; വെര്‍ച്വല്‍ ക്യു വഴി അല്ലാതെ 10000 ഭക്തർക്ക് ദര്‍ശനം നടത്താം

ശബരിമലയില്‍ പ്രതിദിനം 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് അനുവദിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.സ്‌പോട്ട് ബുക്കിംഗ് എന്ന പേര് പരാമര്‍ശിക്കാതെയാകും ഇക്കുറി പകരം ക്രമീകരണം നടത്തുക . 70000 പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴിയും 10000 പേര്‍ക്ക് സ്‌പോട്ട് ബുക്കിംഗ് വഴിയും പ്രവേശനം നല്‍കും. ഓണ്‍ലൈന് ബുക്ക് ചെയ്യാതെ എത്തുന്നവര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും നല്‍കണം.
Read Also: RSS നേതാവ് അശ്വിനികുമാർ വധക്കേസ്; മൂന്നാം പ്രതി കുറ്റക്കാരൻ; 13 പ്രതികളെ വെറുതെവിട്ടു
എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും സ്‌പോട്ട് ബുക്കിംഗിനുള്ള സൗകര്യം.മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് ഉണ്ടാവുക. പമ്പയില്‍ അഞ്ചും എരുമേലിയും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ സ്ഥാപിക്കും. തിരക്ക് അനുസരിച്ച് കൗണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ബാര്‍കോഡ് സംവിധാനത്തോടെയാകും സ്‌പോട്ട് ബുക്കിംഗ് വഴി തീര്‍ത്ഥാടകര്‍ക്ക് പാസുകള്‍ അനുവദിക്കുക. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം ഏർപ്പെടുത്തുന്നത്. വിവിധ വകുപ്പുകള്‍ ഇതുവരെ നടത്തിയ മുന്നൊരുക്കങ്ങളും യോഗത്തില്‍ മുഖ്യമന്ത്രി വിലയിരുത്തി.
അതേസമയം, ശബരിമല റോപ് വേ പദ്ധതിക്ക് വേണ്ടിയുള്ള പകരം ഭൂമി കൈമാറ്റം നവംബർ 14ന് നടക്കും. കൊല്ലം ജില്ലയിലെ കട്ടളപ്പാറയിൽ 4.56 ഹെക്ടർ ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. പദ്ധതിക്കായി ഏറ്റെടുത്ത വനഭൂമിക്ക് പകരം റവന്യൂ ഭൂമി 14ന് കൈമാറും. രണ്ടുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും. ദാമോദർ കേബിൾ കാർസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ. ബി.ഒ.ടി മാതൃകയിലാണ് നിർമ്മാണം നടക്കുക. പമ്പ ഹിൽടോപ്പ് മുതൽ സന്നിധാനം പോലീസ് ബാരക്ക് വരെ 2.7 കിലോമീറ്റർ ദൂരത്തിൽ ആണ് റോപ് വേ.
Story Highlights : Sabarimala 10000 devotees can have darshan without virtual queue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here