‘മര്യാദക്ക് ആണേൽ മര്യാദക്ക്; എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതി’; പാലക്കാട് ഹോട്ടലിൽ സംഘർഷാവസ്ഥ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് യുഡിഎഫ് നേതാക്കൾ താമസിക്കുന്ന മുറികളിൽ രാത്രി പൊലീസ് പരിശോധനയ്ക്ക് പിന്നാലെ ഹോട്ടലിന് മുന്നിൽ സംഘർഷാവസ്ഥ. എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതിയെന്ന് പൊലീസിനോട് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസിന് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യങ്ങളിലേക്ക് നീങ്ങി.
കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ച് വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് പോലീസ് റെയ്ഡ് നടക്കുന്നത്. വനിതകളുടെ റൂമിലേക്ക് ഇടിച്ചുകയറിയാണ് പരിശോധന നടത്തിയത്. പരിശോധന നടത്തിയിട്ട് എന്താണ് കിട്ടിയതെന്ന് അറിയണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഒരു റൂമിലും കയറിയിട്ടില്ല. സിസിടിവി ആദ്യം പരിശോധിക്കണം. ആരുടെ പരാതിയിലാണ് പരിശോധന നടത്തിയത്. ബോർഡ് റൂമിലാണ് തങ്ങൾ മീറ്റിങ് നടത്തിയത്. ആരൊക്കെ ഏതൊക്കെ റൂമിലാണെന്ന് പരിശോധിക്കാമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.
പൊലീസിനെ കോൺഗ്രസ് നേതാക്കൾ തടഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഇല്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‍ഡ് നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. സംഘർഷാവസ്ഥ രൂക്ഷമായതോടെ പാലക്കാട് എ.എസ്.പി. അശ്വതി ജിജി സംഭവ സ്ഥലത്തെത്തി. ബിജെപി-സിപിഐഎം നേതാക്കൾ ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഷാനി മോൾ ഉസ്മാന്റെ റൂമിലും ബിന്ദു കൃഷ്ണയുടെ മുറിയിലുമാണ് പരിശോധന നടത്തിയത്. ഷാനി മോൾ ഉസ്മാന്റെ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നു.
കോൺഗ്രസ് നേതാക്കൾക്ക് എന്തിനാണ് ബേജാറാകുന്നതെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാർ ചോദിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ റൂമുകളും പരിശോധിച്ച് ആശങ്ക മാറ്റട്ടെ. കോൺഗ്രസ് എന്തിനാണ് ഭയക്കുന്നത്? പരിശോധന നടത്താൻ പൊലീസിനെ അനുവദിക്കാൻ കോൺഗ്രസുകാർ അനുവദിക്കണമെന്ന് സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.
Story Highlights : Tension in Palakkad hotel while police raid in congress leaders room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here