ഹരിവരാസനം റേഡിയോ നടത്തിപ്പ്; മുൻ കോൺഗ്രസ് നേതാവിന് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആക്ഷേപം; ആരോപണം നിഷേധിച്ച് ബാലകൃഷ്ണൻ പെരിയ

ശബരിമലയിൽ തുടങ്ങാനിരുന്ന ഹരിവരാസനം റേഡിയോ നടത്തിപ്പ് മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്ക്ക് നൽകാൻ വഴിവിട്ട നീക്കം നടന്നെന്ന് ആക്ഷേപം. പ്രതിഷേധം അറിയിച്ച് സി.ഐ.ടി.യു ദേവസ്വം ബോർഡിന് കത്ത് നൽകി. പ്രതിഷേധം ഉയർന്നതോടെ പദ്ധതി ഉപേക്ഷിച്ചു. കരാർ നൽകും മുമ്പ് ഹരിവരാസനം റേഡിയോ പ്ലേ സ്റ്റോറിലെത്തി.
കരാറിൽ അടിമുടി ദുരൂഹതയാണ് ഉയരുന്നത്. വൻ തുകയ്ക്ക് ആണ് ബാലകൃഷ്ണൻ പെരിയയ്ക്ക് കരാർ നിശ്ചയിച്ചത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷവും തുടർന്നുളള ഓരോ മാസവും 5 ലക്ഷം വീതവും ബോർഡ് നൽകണം. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ആക്ഷേപം. കരാർ ഒപ്പിടുന്നതിന് മുൻപാണ് സിഐടിയു എതിർപ്പ് അറിയിച്ച് കത്തയച്ചത്. ഇതിന് പിന്നാലെ പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു.
നടപടിക്രമങ്ങൾ പാലിക്കാതെയാണ് കരാർ നൽകാൻ നീക്കമുണ്ടായതെന്നാണ് സിഐടിയു ആരോപിക്കുന്നത്. ഇന്റർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു ഈ മണ്ഡലകാലത്ത് ഹരിവരാസനം റേഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങാനിരുന്നത്. ഇതിന് പിന്നാലെയാണ് കരാറ് സംബന്ധിച്ച് വിവാദം ഉയരുന്നത്.
ഏഴോളം പേർ ബിഡ്ഡിൽ പങ്കെടുത്തിരുന്നു. അതിൽ ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത് തങ്ങളായിരുന്നുവെന്ന് ബാലകൃഷ്ണൻ പെരിയ പറയുന്നു. റേഡിയോ ഉണ്ടാക്കാനുള്ള പണം നൽകിയാൽ ഓരോ മാസവും അഞ്ചു ലക്ഷം തരേണ്ട അതിന് പകരം സ്‌പോൺസർഷിപ്പ് വഴി റേഡിയോ നടത്തിക്കൊണ്ടു പോകാമെന്ന ഓഫർ നൽകിയിരുന്നുവെന്ന് ബാലകൃഷ്ണൻ പെരിയ ട്വന്റിഫോർ പറയുന്നു. വഴിവിട്ട് റേഡിയോ നടത്തിപ്പ് തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Story Highlights : Controversy over Harivarasanam Radio Management
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here