പത്തനംതിട്ട നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ സർവ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പോത്തൻകോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. സംഭവത്തിൽ അന്വേഷണം നടത്താൻ ആരോഗ്യ സർവ്വകലാശാല നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് വിദ്യാർത്ഥിനിയുടെ കുടുംബം പൊലീസിന് നൽകിയ മൊഴി.
മകൾ ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ പറയുന്നു. മരണത്തിൽ സഹപാഠികൾക്ക് പങ്കുണ്ടെന്നും അമ്മയുടെ മൊഴി നൽകി.അമ്മുവിന്റെ മരണത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. കോളേജിലേക്ക് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി.
വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ് എം ഇ നഴ്സിംഗ് കോളജിലെ BSC അവസാന വർഷ വിദ്യാർഥിനി അമ്മു എസ് സജീവിനെ ഹോസ്റ്റലിലെ മൂന്നാം നിലയിൽ നിന്ന് വീണ നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജിലേയ്ക്ക് എത്തിക്കുന്നതിനിടെ അമ്മു മരിച്ചു. ഹോസ്റ്റൽ റൂമിൽ പിന്നീട് നടത്തിയ പരിശോധനയിൽ ” I quit ” എന്ന് എഴുതിയ പേപ്പറും കണ്ടത്തിയിരുന്നു. ഇതിൽ എല്ലാം ദുരൂഹത ആരോപിക്കുകയാണ് ബന്ധുക്കൾ . അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെന്നും സഹോദരൻ അഖിൽ പറഞ്ഞിരുന്നു.
ഹോസ്റ്റലിലെ ലോഗ് ബുക്ക് കാണാതെ പോയത്തിൽ അമ്മുവിനെ അധികൃതർ കുറ്റപ്പെടുത്തിയതായും കുടുംബത്തിന്റെ പരാതിയുണ്ട് . അനുവാദം ഇല്ലാതെ സഹപാഠികൾ അമ്മുവിനെ മർദ്ദിക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു. ഇതിലെല്ലാം മാനസികമായി അമ്മു തകർന്നിരുന്നു. മുൻപ് പിതാവ് സജീവൻ കോളജിൽ നേരിട്ട് പോയി ഈ വിഷയം പരാതി നൽകിയിരുന്നു . എന്നാൽ ഈ പരാതി കോളജ് അധികൃതർ അവഗണിച്ചതായും കുടുംബം ആരോപിക്കുന്നു.
അമ്മുവിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫോറൻസിക് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
Story Highlights : Death of Pathanamthitta nursing student; The investigation team will record the statement of the parents
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here