തഞ്ചാവൂരിലെ അരുംകൊല; അധ്യാപിക കൊല്ലപ്പെട്ടത് ക്ലാസ്മുറിയിലല്ല സ്കൂൾ വരാന്തയിൽ, വിശദീകരണവുമായി അധികൃതർ

തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി സ്കൂൾ അധികൃതർ. അധ്യാപിക രമണി കൊല്ലപ്പെട്ടത് ക്ലാസ്മുറിയിലല്ല സ്കൂളിലെ വരാന്തയിലാണെന്ന് അധികൃതർ വ്യക്തമാക്കി. സ്റ്റാഫ് റൂമിൽ നിന്ന് അധ്യാപികയെ പ്രതി മദൻ വിളിച്ചറക്കി കൊണ്ടുപോകുകയായിരുന്നു. പിന്നീട് ഇരുവരും വരാന്തയിൽ നിന്ന് സംസാരിക്കുന്നത് കണ്ടു. കുറച്ചുസമയം കഴിഞ്ഞപ്പോഴാണ് രമണിയെ കഴുത്തിലും വയറിലും പ്രതി കുത്തിപരുക്കേൽപ്പിച്ചത് എന്നാണ് തഞ്ചാവൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്ററിൻറെ വിശദീകരണക്കുറിപ്പിൽ പറയുന്നത്. രമണി സ്കൂളിലെ താത്കാലിക തമിഴ് അധ്യപികയായി നിയമിതയാകുന്നത് 10 -06 -2024 ൽ ആണെന്നും 6- 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് രമണി പഠിപ്പിക്കുന്നതെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു.
Read Also: തഞ്ചാവൂരിൽ അരുംകൊല; വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
ഇന്ന് രാവിലെയാണ് മല്ലിപ്പട്ടണം സ്വദേശി മദൻ തഞ്ചാവൂർ ഗവണമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ കയറി അധ്യാപികയെ കുത്തിക്കൊന്നത്. പ്രതി മദൻ ഇവരോട് നിരവധി തവണ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. വിവാഹാലോചനയുമായി തന്റെ വീട്ടുകാരെ രമണിയുടെ വീട്ടിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അധ്യാപികയുടെ കുടുംബം വിവാഹം നടത്താൻ ഒരുക്കമായില്ല. പിന്നാലെ കുടുംബവും കൂട്ടുകാരും രമണിയെ ശല്യം ചെയ്യരുതെന്ന് മദനെ വിലക്കിയിരുന്നു. എന്നാൽ ഇന്നലെയും രമണിയെ ഇയാൾ വഴിയിൽ വച്ച് കണ്ടു. ഇതിന് പിന്നാലെയാണ് കത്തിയുമായി മദൻ ഇന്ന് സ്കൂളിലെത്തിയത്. കൈയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് മദൻ രമണിയുടെ കഴുത്തിൽ ആഞ്ഞുകുത്തി. പിന്നീട് പട്ടുകോട്ട സർക്കാർ ആശുപത്രിയിലേക്ക് എത്തിക്കുന്ന സമയത്താണ് അധ്യാപിക മരണപ്പെടുന്നത്. രക്ഷപെടാൻ ശ്രമിച്ച മദനെ അധ്യാപകർ ചേർന്ന് പിടിച്ച് പൊലീസിന് കൈമാറി. സംഭവത്തിന്റെ ഞെട്ടലിലാണ് അധ്യാപകരും വിദ്യാർത്ഥികളും. പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്നും സ്കൂളുകളിലെ സുരക്ഷ വർധിപ്പിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Story Highlights : Thanjavur murder case the school officials says teacher was killed not in the classroom, but in the school entrance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here