‘സംഘർഷത്തിന് മതവുമായി ബന്ധമില്ല; മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കും’; മുഖ്യമന്ത്രി എൻ ബിരേൻ സിങ്

മണിപ്പൂരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിങ്. ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. മണിപ്പൂർ സംഘർഷം തുടങ്ങിയതിനുശേഷം മുഖ്യമന്ത്രി എൻ ബിരേൻ സിങ് ആദ്യമായാണ് ഒരു മലയാളം ന്യൂസ് ചാനലിനോട് പ്രതികരിക്കുന്നത്. മപരമായ സംഘർഷം എന്നത് അഭ്യൂഹം മാത്രമാണ്. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ബിരേൻ സിംങ് വ്യക്തമാക്കുന്നു.
കേരളത്തിലെ ജനങ്ങളോട് ട്വന്റിഫോറിലൂടെ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുന്നു എന്ന് പറഞ്ഞായിരുന്നു മണിപ്പൂർ മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തെ ഏറെ സ്നേഹിക്കുന്നുവെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. താൻ കേരളം സന്ദർശിച്ചിട്ടുണ്ട്. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങൾ ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ലഹരി മരുന്നിനെതിരെ സ്വീകരിച്ച കടുത്ത നടപടികളാണ് സംഘർഷത്തിന്റെ കാരണമെന്ന് അദ്ദേഹം പറയുന്നു.
മണിപ്പൂർ സർക്കാർ ലഹരിക്കെതിരെ കടുത്ത നടപടികൾ എടുത്തു. ഇരുപത്തയ്യായിരം ഹെക്ടർ പോപ്പി പ്ലാന്റേഷനുകൾ സർക്കാർ നശിപ്പിച്ചു. അറുപതിനായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടി. 3200 ലഹരി കടത്തുകാരെ അറസ്റ്റ് ചെയ്തു. ഇതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ‘ആരോപണം അടിസ്ഥാന രഹിതം, നിയമം കൊണ്ട് നേരിടും’; അമേരിക്കയിലെ കൈക്കൂലിക്കേസ് തള്ളി അദാനി ഗ്രൂപ്പ്
സംഘർഷത്തിൽ 40000 ഓളം പേർക്ക് വീട് നഷ്ടപ്പെട്ടു. കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്തും. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്. പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആഹാരവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വീട് നഷ്ടമായവർക്ക് പകരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘർഷബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിങ് പറഞ്ഞു. അതേസമയം താൻ മുഖ്യമന്ത്രിയായ കാലം മുതൽ പ്രതിപക്ഷം രാജി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ രാജി വക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights : CM N Biren Singh says Manipur conflict is not related with religious
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here