പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കം; കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപിമാർ പ്രതിഷേധിക്കും

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. വഖഫ് ബില്ലിൽ കൂടുതൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർവ്വകക്ഷിയോഗത്തിൽ സർക്കാർ തള്ളി. മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപി മാർ പ്രതിഷേധമുയർത്തും.
വഖഫ് നിയമ ഭേദഗതി ബിൽ ഉൾപ്പെടെ 16 ബില്ലുകൾ നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ഗൗതം അദാനിക്കെതിരായ അമേരിക്കൻ കോടതിയുടെ നടപടി, മണിപ്പൂർ സംഘർഷം ഉൾപ്പെടെ ഉന്നയിച്ച കേന്ദ്രസർക്കാരിനെതിരെയുള്ള പ്രതിപക്ഷപ്രതിഷേധത്തിനും സമ്മേളനം സാക്ഷ്യം വഹിക്കും. വഖഫ് ബിൽ തിടുക്കപ്പെട്ട് കൊണ്ടുവരേണ്ടതല്ലെന്നു സർക്കാർ വിളിച്ച സർവ്വ കക്ഷി യോഗത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടു. വഖഫ് ബിൽ പരിഗണിക്കുന്ന ജെ പി സിക്ക് കൂടുതൽ സമയം ആവശ്യമെങ്കിൽ സഭയുടെ അനുമതി തേടുമെന്ന് പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ വയനാടിനോടുള്ള കേന്ദ്ര അവഗണന സർവ്വകക്ഷിയോഗത്തിൽ ഉന്നയിച്ചെന്ന് എൻ കെ പ്രമേചന്ദ്രൻ എം പി. എന്നാൽ സർക്കർ മൗനം പാലിച്ചു. ദുരന്ത സഹായത്തിലെ അവഗണനയ്ക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്താനാണ് കേരളത്തിൽ നിന്നുള്ള യുഡിഎഫ്-എൽഡിഎഫ് എംപിമാരുടെ തീരുമാനം.
Story Highlights : Parliament winter session to start tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here