കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതി വഴി നീക്കം നടത്താന്‍ സിബിസിഐ അഭിഭാഷക സംഘം; വിഷയം ഇന്നും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കാനാനാണ് ആലോചന. എന്‍ഐഎ കോടതിയെ സമീപിച്ചാല്‍ കൂടുതല്‍ സമയം എടുത്തേക്കുമെന്നുള്ളത് കൊണ്ടാണ് തീരുമാനം. ഛത്തീസ്ഗഡിലെ ക്രൈസ്തവ പുരോഹിതരും സിബിസിഐ അഭിഭാഷക സംഘവും നിയമ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. ഛത്തീസ്ഗഡില്‍ ഉള്ള അനൂപ് ആന്റണി വീണ്ടും ആഭ്യന്തരമന്ത്രിയെ കണ്ട് ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് എംഎല്‍എമാരായ റോജി എം ജോണ്‍ സജീവ് ജോസഫ് എന്നിവരും ദുര്‍ഗില്‍ തുടരുകയാണ്. കന്യാസ്ത്രീകളുടെ ബന്ധുക്കളും ഛത്തീസ്ഗഡില്‍ ഉണ്ട്. (kerala nuns arrested cbci to submit plea in high court)
അതേസമയം കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം ഇന്നും പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കാനാണ് സാധ്യത. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരു സഭകളില്‍ നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ അംഗങ്ങളുടെ തീരുമാനം. കഴിഞ്ഞദിവസം ശൂന്യവേളയില്‍ കെസി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. പാര്‍ലമെന്റിന് പുറത്തും പ്രതിഷേധിക്കും.
ജാമ്യം നല്‍കിയാല്‍ മത പരിവര്‍ത്തനം ആവര്‍ത്തിക്കുമെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ ഛത്തീസ്ഗഡ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ആദിവാസി കുട്ടികളെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടു പോവുകയായിരുന്നു എന്നും പ്രോസിക്യൂഷന്‍ ദുര്‍ഗ് സെഷന്‍സ് കോടതിയില്‍ വാദിച്ചു. സെഷന്‍സ് കോടതിയുടെ ഉത്തരവിലാണ് ഈ വിവരങ്ങള്‍. ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സര്‍ക്കാര്‍ എതിര്‍ത്തില്ലെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയുടെ വാദം തള്ളുന്നതായിരുന്നു കോടതിയുടെ ഉത്തരവ്.
Story Highlights : kerala nuns arrested cbci to submit plea in high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here