26/11 : രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്

രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തിന് 16 വയസ്. 2008 നവംബർ 26-നാണ് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെ പേർക്ക് പരുക്കേറ്റു. സമയം രാത്രി 9.30. സഹജമായ തിരക്കിലായിരുന്നു അന്നും മുംബൈ മഹാനഗരം. പിന്നീടങ്ങോട്ട് ഉയർന്നുകേട്ടതെല്ലാം വെടിയൊച്ചകളും നിലവിളികളും. കടൽ മാർഗം മുംബൈയിലെത്തിയ പത്ത് ലഷ്കർ ഇ തയ്ബ ഭീകരർ നഗരത്തെ കൊലക്കളമാക്കി.
ദക്ഷിണ മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ, താജ്മഹൽ പാലസ്, ഛത്രപതി ശിവാജി ടെർമിനൽ, നരിമാൻ പോയിന്റിലെ ഒബ്റോയി ട്രൈഡന്റ് ഹോട്ടൽ എന്നിവിടങ്ങളിൽ ഭീകരർ ആക്രമണം അഴിച്ചുവിട്ടു. വിദേശികളടക്കം കൊല്ലപ്പെട്ടത് 166 പേർ. മൂന്നു ദിവസം രാജ്യം ആശങ്കയുടെ മുൾമുനയിൽ നിന്നു. നംബർ 29-ന് രാവിലെ എട്ടുമണിയോടെ ഏറ്റുമുട്ടൽ അവസാനിച്ചു. 9 ഭീകരരെ സൈന്യം വധിച്ചു.
മുംബൈ ഭീകരവിരുദ്ധ സ്ക്വാഡ് മേധാവി ഹേമന്ത് കർക്കറെ, മലയാളി എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ അടക്കം നിരവധി സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യുവരിച്ചു. ജീവനോടെ പിടികൂടിയ അജ്മൽ കസബിനെ 2012 നവംബർ 21-ന് തൂക്കിലേറ്റി. കാലമങ്ങനെ കടന്നുപോവുകയാണെങ്കിലും കൺമുന്നിൽ ചിതറിവീണ രക്തത്തിന്റെ ചുവപ്പ് മുംബൈ നഗരം ഇനിയും മറന്നിട്ടില്ല.കാതടപ്പിക്കുന്ന വെടിയൊച്ചകളും.
Story Highlights : 16 years of 26/11: Remembering horrific 2008 Mumbai terror attacks
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here