‘ഞങ്ങളുടെ കയ്യില്‍ ഒന്നും തരാനില്ലെന്ന് വെട്ടിത്തുറന്ന് പറഞ്ഞതോടെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അഭയംപൂകി’ ; വിമര്‍ശിച്ചും പരിഹസിച്ചും ജനയുഗം ലേഖനം

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെ വിമര്‍ശിച്ചും പരിഹസിച്ചും ജനയുഗം ലേഖനം. മണ്ണാര്‍ക്കാട് സീറ്റ് കച്ചവട ചരക്കാക്കാന്‍ താല്‍പര്യമില്ലെന്ന് സിപിഐ നിലപാട് എടുത്തതോടെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് പോയി. കാലുമാറ്റക്കാര്‍ക്ക് പ്രൊബേഷന്‍ പ്രഖ്യാപിക്കണമെന്നും പരിഹാസം. എ.ആര്‍ റഹ്മാന്റെ വിവാഹമോചനത്തെ കുറിച്ചും ലേഖനത്തില്‍ വിവാദ പരാമര്‍ശങ്ങളുണ്ട്. കാക്കയ്ക്ക് വെള്ള പൂശരുതെന്ന തലക്കെട്ടിലാണ് ലേഖനെ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കോണ്‍ഗ്രസില്‍ നിന്ന് അര്‍ഹമായ സ്ഥാനങ്ങളെല്ലാം നേടിയെടുത്ത ശേഷം എറണാകുളം ലോക്സഭാ സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് പ്രൊ. കെ വി തോമസ് സിപിഎമ്മിലേയ്ക്ക് ചേക്കേറിയ കാലത്ത് എന്തേ ഇവരാരും സിപിഐയിലേയ്ക്ക് വരുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ കാനത്തോട് ചോദിച്ച ചോദ്യവും അതിനുള്ള അദ്ദേഹത്തിന്റെ മറുപടിയും വ്യക്തമാക്കിക്കൊണ്ടാണ് ലേഖനം തുടങ്ങുന്നത്. തങ്ങളുടെ കയ്യില്‍ കൊടുക്കാന്‍ ഒന്നുമില്ലാത്തതുകൊണ്ട് അവരാരും വരുന്നില്ല എന്നായിരുന്നു കാനത്തിന്റെ മറുപടി കയ്യിലൊന്നുമില്ലായ്മയുടെ ദാരിദ്ര്യം പറച്ചിലായിരുന്നില്ല, ജ്വലിക്കുന്ന നിലപാടായിരുന്നുവെന്ന് ലേഖനം വ്യക്തമാക്കുന്നു. ഇതേ നിലപാടാണ് സന്ദീപ് വാര്യരുടെ കാര്യത്തില്‍ കാനത്തിന്റെ പിന്‍ഗാമിയായ ബിനോയ് വിശ്വം പിന്തുടര്‍ന്നത് എന്നും കുറിക്കുന്നുണ്ട്.
ഞങ്ങളുടെ കയ്യില്‍ ഒന്നും തരാനില്ല. മണ്ണാര്‍ക്കാട് നിയമസഭാ സീറ്റ് കച്ചവടച്ചരക്കാക്കാന്‍ സിപിഐക്ക് താല്പര്യവുമില്ല ബിനോയ് വിശ്വം വെട്ടിത്തുറന്ന് പറഞ്ഞതോടെ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ അഭയംപൂകി. ‘പിന്നെയും പിന്നെയും ആരോ കിനാവുമായി പടികടന്നെത്തുന്ന പദനിസ്വനം’ എന്നു പാടി പ്രതീക്ഷയോടെ കാലുമാറ്റക്കാരെ പ്രതീക്ഷിച്ചിരിക്കരുത് ഒരു രാഷ്ട്രീയ കക്ഷികളും. കുഴിയാനയെ ആനയാക്കരുത്, കാക്കയെ വെള്ളപൂശി വെളുപ്പിക്കരുത് – ലേഖനത്തില്‍ പറയുന്നു.
ഇപ്പോള്‍ മറ്റൊരു വിവാഹമോചന വാര്‍ത്തയും കേള്‍ക്കുന്നു. ലോക പ്രശസ്ത സംഗീതജ്ഞനായ എ ആര്‍ റഹ്മാന്‍ 29 വര്‍ഷത്തെ വിവാഹ ജീവിത ത്തിനുശേഷം ഭാര്യ സൈറയുമായുള്ള വിവാഹമോചനം നേടുന്നു. പരമദരിദ്രനും സംഗീതജ്ഞനുമായിരുന്ന ആര്‍ കെ ശേഖറുടെ മകനാണ് റഹ്മാന്‍. ഇടയ്ക്കിടെ കൊല്ലം കടപ്പാക്കട ‘ജനയുഗ’ത്തില്‍ വരും. കാമ്പിശേരി ശേഖറിന് നൂറ് രൂപ നല്‍കും. റഹ്മാനും കുടുംബത്തിനും അരിവാങ്ങാന്‍. അദ്ദേഹത്തിന്റെ പുത്രനായ റഹ്മാനാണ് ഓസ്‌കാര്‍ അവാര്‍ഡ് ജേതാവിന് ഈ ഭാര്യ പോരെന്നു തോന്നിയത്. ആരും വന്ന വഴികള്‍ മറക്കരുത് – എ ആര്‍ റഹ്മാന്റെ വിവാഹമോചനത്തെ കുറിച്ച് ലേഖനത്തിലെ പരാമര്‍ശങ്ങള്‍ ഇങ്ങനെയാണ്.
Story Highlights : Article about Sandeep Varier in Janayugom newspaper
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here