കൊല്ലത്ത് CPIM പ്രവർത്തകരുടെ പ്രതിഷേധം; സംസ്ഥാന നേതാക്കൾക്ക് കൂക്കിവിളി; തുറന്നടിച്ച് വനിതാ നേതാക്കൾ

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരത്ത് സിപിഐഎം പ്രവർത്തകരുടെ രോക്ഷം. പ്രവർത്തകർ പൂട്ടിയിട്ട സംസ്ഥാന നേതാക്കളെ കൂക്കി വിളിച്ച് ഒരു വിഭാഗം പ്രവർത്തകർ. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമപ്രസാദ്, കെ രാജഗോപാൽ എന്നിവരെയാണ് ഒരു വിഭാഗം പ്രവർത്തകർ പൂട്ടിയിട്ടിരുന്നത്. ഇവർ പുറത്തേക്കിറങ്ങിയപ്പോഴായിരുന്നു പ്രവർത്തകരുടെ രോക്ഷം.
ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കൾ അടക്കം രംഗത്തെത്തി. പെണ്ണുപിടിയനെ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാക്കിയെന്നാരോപിച്ചായിരുന്നു പ്രവർത്തകരുടെ രോക്ഷപ്രകടനം. സംസ്ഥാന നേതൃത്വം ലോക്കൽ കമ്മിറ്റി സെക്രട്ടറിക്കൊപ്പമാണെന്ന് പ്രവർത്തകർ ആരോപിച്ചു.
‘കുലശേഖരപുരത്തും കരുനാഗപ്പള്ളിയിലും കള്ളു കുടിയന്മാർക്കും പെണ്ണുപിടിയന്മാർക്കുമായുള്ള പ്രസ്ഥാനമായി ഈ പ്രസ്ഥാനം നശിച്ച് നാമാവശേഷമായി. വനിതാ സഖാക്കാന്മാർക്ക് മാന്യം മര്യാദയോടെ അന്തസ്സായി പ്രസ്ഥാനത്തിന് ഒപ്പം നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. കൈ പിടിച്ച് ഒടിക്കൻ ശ്രമിച്ചു’ സിഐടിയു ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവ് ട്വന്റിഫോറിനോട് പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങൾ അവർക്കൊപ്പമാണെന്നും തങ്ങൾക്ക് പ്രസ്ഥാനം വേണമെന്നും വനിതാ നേതാവ് പറയുന്നു. പ്രസ്ഥാനത്തിന്റെ നിലനിൽപ്പിനായാണ് പ്രതികരിക്കുന്നതെന്ന് അവർ പറഞ്ഞു.
‘സ്ത്രീ പീഡനത്തിൽപ്പെട്ടയാളെ സെക്രട്ടറിയാക്കിയപ്പോൾ ശക്തമായി എതിർത്തു. എതിർത്തിട്ടും ഒരു വിലയും ഇല്ല. സംസ്ഥന കമ്മിറ്റിയംഗം ഞങ്ങൾക്കെതിരെ സംസാരിച്ചു. മാന്യമായിട്ടുള്ള പ്രസ്ഥാനമാണ് വേണ്ടത്. സിപിഐഎം തത്വശാസ്ത്രത്തിനടിസ്ഥാനമായി പ്രവർത്തിക്കേണ്ടത്’ മറ്റൊരു വനിതാ നേതാവ് പ്രതികരിച്ചു. കഴിഞ്ഞ പത്ത് വർഷക്കാലം ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവർത്തകർക്ക് സഖാവെന്ന പരിഗണന നൽകിയിട്ടില്ലെന്ന് പ്രവർത്തകർ പറയുന്നു. പാർട്ടി നന്നാകണമെന്ന് വിചാരിച്ച് മിണ്ടാതിരിക്കുമായിരുന്നുവെന്നും 21 വർഷമായി പാർട്ടിയ്ക്കായി കഷ്ടപ്പെടുന്നുവെന്നും വികാരധീനനായാണ് പ്രവർത്തകർ പ്രതികരിക്കുന്നത്.
Story Highlights : CPIM workers protest against state leaders in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here