ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; നടപടി ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്ന്

ആലുവയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെ കെഎസ്ഇബി ഡയറക്ടര്‍ അഡ്വ.വി.മുരുകദാസ് ബില്‍ തുക അടച്ചു. പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
ബില്‍ തുക അടയ്ക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ വീട്ടില്‍ വൈദ്യുതി വിച്ഛേദിച്ചത്. വാര്‍ത്ത പുറത്ത് വിട്ടതിന് പിന്നാലെ ബില്‍ തുക അടയ്ക്കാന്‍ തയാറായി കെഎസ്ഇബി ഡയറക്ടര്‍ മുന്നോട്ട് വരികയായിരുന്നു. ഇത്തരത്തില്‍ കട്ട് ചെയ്ത വൈദ്യുതി സാധാരണ അഞ്ച് മണിക്ക് ശേഷം പുനഃസ്ഥാപിക്കാറില്ല. എന്നാല്‍, ഇതൊരു പ്രത്യേക കേസായി കരുതി നടപടി സ്വീകരിക്കുകയായിരുന്നു.
എംഎല്‍എയും എംപിയും ചേര്‍ന്ന് എടുത്തു നല്‍കിയ വാടക വീട്ടിലെ കണക്ഷനായിരുന്നു ഇന്നലെ വൈകുന്നേരം വിച്ഛേദിച്ചിരുന്നത്. ഒരു മാസത്തിലധികമായി ജോലിയില്ലാത്തതിനാല്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ സാധിച്ചിരുന്നില്ലെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. നേരത്തെ താമസിച്ചിരുന്ന വാടക വീട്ടില്‍ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് എംഎല്‍എയും എംപിയും ചേര്‍ന്ന് വീടെടുത്ത് നല്‍കിയത്. കൊല്ലപ്പെട്ട കുട്ടിയെ സംസ്‌കരിച്ചതും ഇതിനടുത്ത് തന്നെയായിരുന്നു.
കുടുംബത്തിന് വീടുള്‍പ്പടെ വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും ഒന്നും ലഭിച്ചിട്ടില്ല. നിലവില്‍ വാടക നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണുള്ളത്. അതിനിടയിലാണ് വൈദ്യുതി കണക്ഷന്‍ കൂടി വിച്ഛേദിക്കപ്പെട്ടത്. ചെറിയ കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നാല് പേരാണ് ഈ വീട്ടില്‍ നിലവില്‍ ഉള്ളത്.
Story Highlights : Electricity connection restored in the house of the child who was killed in Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here