‘വിഎച്ച്പി ഒരു മതത്തിനും എതിരല്ല, സന്ദീപ് വാര്യർ രാഷ്ട്രീയം കളിക്കുന്നു’: വിജി തമ്പി

കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ വിഎച്ച്പി. സന്ദീപ് വാര്യർ രാഷ്ട്രീയം കളിക്കുന്നതായി വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി പറഞ്ഞു. കുട്ടികളെ ഒരേ വേഷത്തിൽ സ്കൂളിൻറെ പുറത്തേക്ക് കൊണ്ടുവന്നപ്പോൾ ബജരംഗദൾ ജില്ലാ നേതാവ് സുശാസനൻ,വേലായുധൻ എന്നിവർ അവിടെയെത്തി. സർക്കാർ സ്കൂളിൽ മതപരമായ ചടങ്ങ് സംഘടിപ്പിക്കാൻ അനുവാദം ഉണ്ടോ എന്ന് ചോദിച്ചു.
പ്രധാന അധ്യാപിക തെറ്റ് സമ്മതിച്ചതായും വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. സിപിഐഎം പ്രാദേശിക നേതാക്കളും അധ്യാപക സംഘടനയും ചേർന്ന് നേതാക്കൾക്കെതിരെ പരാതി നൽകി. വിഎച്ച്പി ഒരു മതത്തിനും എതിരല്ല എന്നും വിജിതമ്പി പറഞ്ഞു. കേസ് നിയമപരമായി നേരിടും എന്നും നേതാക്കൾ അറിയിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് വിഎച്ച്പിയുടെ വിശദീകരണം.
അതേസമയം പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ പ്രതികരണവുമായി സന്ദീപ് വാര്യർ രംഗത്തെത്തി. സംഭവത്തിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചു.
അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രചാരണ ചുമതല ഉള്ളവർ ആയിരുന്നു ഇവർ. പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സി കൃഷ്ണകുമാറുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിഎച്ച്പി പ്രവ൪ത്തകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനിൽകുമാ൪, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരെയാണ് ചിറ്റൂ൪ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെ മൂവ൪ സംഘം അധ്യാപകരുടെയും വിദ്യാ൪ത്ഥികളുടെയം വസ്ത്രധാരണത്തെപറ്റി ചോദ്യം ചെയ്യുകയായിരുന്നു. തുട൪ന്ന് വിദ്യാ൪ത്ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയതു. സ്കൂൾ അധികൃത൪ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Story Highlights : Viji Thampy Against Sandeep Varier christmas carol controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here