ഉമ തോമസിന് പരുക്കേറ്റ സംഭവം; സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ

കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ച പരിശോധിക്കുമെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലദിത്യ.
നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച ഭരതനാട്യം നര്‍ത്തകരുടെ ‘മൃദംഗനാദം’ നൃത്ത സന്ധ്യക്കിടെയാണ് അപകടം ഉണ്ടായത്. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. ഇവിടെ സ്ഥാപിച്ച താത്കാലിക ബാരിക്കേഡ് ബലമുള്ളതായിരുന്നില്ല. ഒരു സുരക്ഷാ മാനദണ്ഡവുമില്ലാതെയാണ് സംഘാടകർ സ്റ്റേജ് ഒരുക്കിത് സീറ്റ് ക്രമീകരണവും വളരെ മോശമായിരുന്നു.സ്റ്റേഡിയത്തിൽ സംഘാടകർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ഹൈബി ഈഡൻ എംപി പറഞ്ഞു.
Read Also: ഗുരുതര പരുക്ക്; ഉമ തോമസ് വെന്റിലേറ്ററിൽ
താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്കാണ് എംഎല്‍എ വീണത്. മുഖമടിച്ചുള്ള വീഴ്ചയിൽ തലച്ചോറിന് ക്ഷതമേറ്റിട്ടുണ്ട്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തിൽ കയറി. നിലവിൽ ആന്തരിക രക്തസ്രാവമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കൊണ്ടു വരുമ്പോൾ ബോധമുണ്ടായിരുന്നുവെന്നും നിലവിൽ അബോധാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. തലച്ചോറിനേറ്റ പരുക്കും ശ്വാസകോശത്തിനേറ്റ പരുക്കും ഗുരുതരമാണ്.24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ പറയാൻ സാധിക്കുകയുള്ളുവെന്നും ഇപ്പോൾ വെന്റിലേറ്ററിലാണ് എംഎൽഎ തുടരുന്നതെന്നും ഡോക്ടർമാർ അറിയിച്ചു.
അതേസമയം, എംഎൽഎയുടെ ചികിത്സയ്ക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ ആരോഗ്യമന്ത്രി വീണ തോമസ് നിർദ്ദേശം നൽകി. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടേഴ്സിന്റെ സംഘം രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെത്തും. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കല്‍ കോളജിലേയും എറണാകുളം മെഡിക്കല്‍ കോളജിലേയും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തുന്നത്. ആശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡിന് പുറമേയാണിത്.
Story Highlights : Uma thomas MLA injury Ernakulam City Police Commissioner said that the security breach will be investigated
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here