Advertisement

കോമഡി മാസ്റ്റർ തിരിച്ചെത്തുന്നു ! പ്രൊഫസർ അമ്പിളി; സ്റ്റീഫൻ ഹോക്കിങ്സ് ലുക്കിൽ ജഗതി ശ്രീകുമാർ

January 5, 2025
2 minutes Read

ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാർ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാൾ ദിനത്തിലാണ് ആരാധകർക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പിറന്നാൾ സമ്മാനമായി നൽകുന്നത്.

നടൻ അജു വർഗീസാണ് ഒരു ഇടവേളയ്ക്ക് ശേഷം ജഗതി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അരുൺ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. കെ മധു സംവിധാനം ചെയ്‌ത സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം.

”കോമഡിയുടെ മാസ്റ്റർ തിരിച്ചെത്തി !! ഇതിഹാസതാരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകൾ. പ്രൊഫസർ അമ്പിളി, അങ്കിൾ ലൂണാർ ആയി വലയിലെ അദ്ദേഹത്തിൻ്റെ ഐതിഹാസികമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാൻ തയ്യാറാകൂ. മറ്റൊരുതരത്തിലും ഒരു തിരിച്ചുവരവിന് കളമൊരുങ്ങുന്നു!”- നടൻ അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.

പതിനഞ്ച് വർഷം മുമ്പുണ്ടായ ഒരപകടം സിനിമയിൽ നിന്ന് ജഗതി ശ്രീകുമാറെന്ന നടന് താത്കാലിക വിശ്രമം നൽകിയെങ്കിലും മലയാളികൾ കാത്തിരിപ്പിലായിരുന്നു.ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി…

2012 മാർച്ച് 10ന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തിൽ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗതി വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് സിനിമാപ്രേമികൾ.

1951 ജനുവരി അഞ്ചിന് നാടകാചാര്യൻ ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിൻറെയും മൂത്ത മകനായി തിരുവനന്തപുരത്ത് ജനിച്ചു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നും ബോട്ടണിയിൽ ബിരുദം.

കുടുംബത്തെ പോലും ഉപേക്ഷിച്ച് മദ്രാസിലേക്ക് വണ്ടി കേറി, അവിടെ മെഡിക്കൽ റെപ്രസൻറേറ്റിവായി ജോലി ചെയ്യുമ്പോഴാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. ആദ്യം ജൂനിയർ ആർട്ടിസ്റ്റായാണ് തുടക്കം കുറിച്ചത്.1973ൽ റിലീസ് ചെയ്ത ചട്ടമ്പികല്യാണിയായിരുന്നു ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറിൻറെ കലാജീവിതം വളർന്നു.

ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് ജഗതി അഭിനയിച്ചിട്ടുള്ളത്. ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് കൂടെ നിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവില്ല. ഓരോ ടേക്കിലും അയാൾ കഥാപാത്രത്തിലേക്ക് ആഴത്തിൽ കടന്നുചെന്നിരിക്കും.

1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ, 2011ൽ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങൾക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടെങ്കിലും അതിന് അർഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരിൽ നിന്നുണ്ടായിട്ടില്ലയെന്ന് ജഗതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Jagathy Sreekumar Returns to Acting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top