ഹണി റോസിനെതിരായ സൈബർ ആക്രമണം; അന്വേഷിക്കാൻ പ്രത്യേക സംഘം

നടി ഹണി റോസിനെതിരായ സൈബർ ആക്രമണ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. സെൻട്രൽ എസിപി ജയകുമാറിനെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. സെൻട്രൽ എസ് എച്ച് ഒയ്ക്ക് അന്വേഷണ ചുമതല. സൈബർ സെൽ അംഗങ്ങളും അന്വേഷണ സംഘത്തിൽ ഉണ്ട്. വ്യവസായി ബോബി ചെമ്മണ്ണൂരിന് എതിരായ കേസിൽ നടി ഹണി റോസിൻറെ മൊഴി ഉടൻ രേഖപ്പെടുത്തും.
ബോബി ചെമ്മണ്ണൂർ ഹാജരായില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് പൊലീസ് കടക്കും. നടിക്കെതിരെ അശ്ലീല കമന്റിട്ട 30 പേർക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും ബാക്കിയുള്ളവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ് സംഹിത 75ാം വകുപ്പ് പ്രകാരമാണ് പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരിക്കുന്നത്.
Read Also: അവള്‍ക്കൊപ്പം; ഹണിറോസിന് പിന്തുണയുമായി ഡബ്ല്യുസിസി
അശ്ലീല പരാമർശത്തിലൂടെ തന്നെ നിരന്തരം വേട്ടയാടിയെന്നാണ് ഹണി റോസിന്റെ പരാതി. സൈബർ അറ്റാക്കിന്റെ വലിയ ഇരയാണ് താനെന്നും അവർ പറഞ്ഞു. കമന്റിടുന്നവർ മാനസിക വൈകല്യമുള്ളവരാണെന്നും ഹണി റോസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷമാണ് പരാതി നൽകിയത്. ബോബി ചെമ്മണ്ണൂരിന്റെ ഉദ്ഘാടനം ചടങ്ങിൽ ബുദ്ധിമുട്ട് നേരിട്ടു. അയാൾക്കെതിരെ നിയമപോരാട്ടം തുടരുമെന്നും ഹണി റോസ് ട്വന്റിഫോറിനോട് പറഞ്ഞു.
തനിക്കെതിരെ മോശം കമന്റ് ഇട്ടവരുടെ സ്ക്രീൻഷോട്ടുകളും പോലീസിന് കൈമാറി. നടിയുടെ പോസ്റ്റിന് താഴെ പുതിയതായി അധിക്ഷേപ കമന്റെത്തിയാൽ സ്വമേധയാ കേസെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം ഇന്നലെ അറസ്റ്റ് ചെയ്ത ഷാജിക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
Story Highlights : Special team to investigate cyber attack on Actress Honey Rose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here