ബോബി വിദേശത്തേക്ക് കടക്കാന്‍ സാധ്യതയെന്ന് പ്രോസിക്യൂഷന്‍; വിഡിയോയില്‍ മോശം പരാമര്‍ശങ്ങളൊന്നുമില്ലെന്ന് പ്രതിഭാഗം; വിധി ഉടന്‍

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിന്റെ വിധി ഉച്ചയ്ക്ക് ശേഷം. കേസിലെ വാദങ്ങള്‍ അവസാനിച്ചു. ബോബി ചെമ്മണ്ണൂര്‍ ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഭാരതീയ ന്യായ സംഹിത പ്രകാരം ചുമത്തിയ വകുപ്പുകള്‍ ജാമ്യം നിഷേധിക്കാന്‍ പോന്നതാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ മോശമായി സംസാരിച്ചിട്ടില്ലെന്നും കേസിന് ആസ്പദമായ പരിപാടിയുടെ മുഴുവന്‍ ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രതിഭാഗവും വാദിച്ചു. ( boby chemmanur case hearing details)
വിഡിയോ കൂടി കണ്ടശേഷമാകും കോടതി കേസില്‍ വിധി പറയുക. വിഡിയോ ചേമ്പറില്‍ കണ്ടേക്കും. വിഡിയോ കാണുന്നതില്‍ എതിര്‍പ്പുണ്ടോ എന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചിരുന്നു. ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ് കേസ് എന്ന് പ്രതിഭാഗം പറഞ്ഞു. അതിനാല്‍ മുഴുവന്‍ ദൃശ്യങ്ങളും കാണണമെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിയ്ക്ക് ജാമ്യം അനുവദിച്ചാല്‍ സമൂഹമാധ്യമങ്ങളില്‍ മോശം പരാമര്‍ശം നടത്തുന്നവര്‍ക്ക് അതൊരു പ്രോത്സാഹനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയാല്‍ സമൂഹത്തിന് കൂടി തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
Read Also: എന്‍എം വിജയന്റെയും മകന്റെയും ആത്മഹത്യ: കോണ്‍ഗ്രസിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം
പല അഭിമുഖങ്ങളിലും ബോബി ചെമ്മണ്ണൂര്‍ മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതായി പ്രോസിക്യൂഷന്‍ പറഞ്ഞു. ലൈംഗിക ചുവയോടെ സ്ത്രീ ശരീരത്തെ വര്‍ണ്ണിക്കുന്നത് ലൈംഗിക അതിക്രമം തന്നെയാണ്. കുന്തി ദേവിയായി അഭിനയിച്ച നടിയെ പോലെയുണ്ട് ഹണിയെ കാണാന്‍ എന്നാണ് പറഞ്ഞതെന്ന് പ്രതിഭാഗം പറഞ്ഞു. പ്രതി മോശം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. റിമാന്‍ഡോ ജാമ്യമോ എന്ന് അല്‍പ സമയത്തിനകം അറിയാന്‍ സാധിക്കും.
Story Highlights : boby chemmanur case hearing details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here