ISRO മേധാവിയായി ഡോ. വി നാരായണൻ ഇന്ന് ചുമതലയേൽക്കും

ISROയുടെ പതിനൊന്നാമത് മേധാവിയായി ഡോ വി നാരായണൻ ബെംഗളുരൂവിലെ ഐ എസ്ആർഒ ആസ്ഥാനമായ ‘അന്തരീക്ഷ ഭവനി’ൽ ഇന്ന് ഔദ്യോഗികമായി ചുമതലയേൽക്കും. കന്യാകുമാരിയിലെ മേലേകാട്ടുവിളയ് ഗ്രാമത്തിൽ നിന്നുള്ള ഡോക്ടർ നാരായണൻ കഠിനാദ്ധ്വാനവും അർപ്പണബോധവും കൊണ്ടാണ് രാജ്യത്തെ ശാസ്ത്രമേഖലയിലെ പരമോന്നത പദവിയിലെത്തുന്നത്.
തന്നെ ഐഎസ്ആർഒ ചെയർമാനാക്കാനുള്ള തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് ഡോ. വി നാരായണൻ പറഞ്ഞിരുന്നു. 41 വർഷമായി ഐഎസ്ആർഒയുടെ ഭാഗമാണ് അദ്ദേഹം.റോക്കറ്റ് എഞ്ചിൻ സാങ്കേതികവിദ്യയിൽ വിദഗ്ധനായ ഡോ വി നാരായണൻ ക്രയോ മാൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വിക്ഷേപണ ദൗത്യങ്ങിൽ ഇസ്രോയുടെ നെടന്തൂണായി നിൽക്കുന്ന വലിയമലയിലെ എൽ.പി.എസ്.സി സെന്ററിന്റെ തലപ്പത്ത് നിന്നാണ് വി.നാരായണൻ , രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളുടെ മുഴുവൻ നായകനാകുന്നത്.
ഏഴ് വർഷമായി എൽ പി എസ് സി ഡയറക്ടറാണ്. സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. ചന്ദ്രയാൻ രണ്ട് ലാൻഡിങ്ങ് ദൗത്യത്തിന്റെ പരാജയം പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനുമായിരുന്നു.കസ്തൂരി രംഗൻ, ജി.മാധവൻ നായർ, കെ.രാധാകൃഷ്ണൻ ,എസ്.സോമനാഥ് തുടങ്ങിയ ഇസ്രോയെ അഭിമാനകരമായി നയിച്ച പാരമ്പര്യത്തിൻെറ മലയാള തുടർച്ചയാണ് വി.നാരായണനും. ജനനം നാഗർകോവിലിലാണെങ്കിലും നാരായണൻ പഠിച്ചതും ജീവിക്കുന്നതുമെല്ലാം തിരുവനന്തപുരത്താണ്.
Story Highlights : Dr. V Narayanan will take over as ISRO Chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here