റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

സൈനിക സഹായികൾ എന്ന പേരിൽ, യുക്രൈനെതിരെ യുദ്ധം ചെയ്യാനായി റഷ്യൻ കൂലി പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഇന്ത്യക്കാരിൽ 12 പേർ കൊല്ലപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജെസ്‌വാൾ സ്ഥിരീകരിച്ചു.ഇപ്പോഴും റഷ്യൻ കൂലി പട്ടാളത്തിൽ അവശേഷിക്കുന്ന പതിനെട്ട് പേരിൽ 16 പേരെ കുറിച്ച് വിവരമില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
യുദ്ധത്തിനിടെ തൃശൂർ സ്വദേശിയായ ബിനിൽ ബാബു കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന ജയിൻ ടികെയ്ക്ക് പരുക്കേൽക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിശദീകരണം.ജയിൻ ടി കെ മോസ്കോയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. 126 പേരാണ് റഷ്യൻ കൂലി പട്ടാളത്തിൽ ചേർന്നെന്നാണ് വിദേശ കാര്യമന്ത്രാലയത്തിന്റെ കൈവശമുള്ള വിവരം.ഇതിൽ 96 പേരെ തിരികെ എത്തിച്ചു.
ഇന്ത്യൻ പൗരന്മാർ ആക്രമണത്തിനിരയായ പശ്ചാത്തലത്തിൽ റഷ്യൻ കൂലിപ്പട്ടാളത്തിൽ ശേഷിക്കുന്ന ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ റഷ്യയോട് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Story Highlights : Union Ministry of External Affairs said that 12 Indians were killed by Russian mercenaries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here