ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ പ്രതിപക്ഷനേതാവ് ആരാണെന്ന് എ പി അനിൽകുമാർ; പ്രസംഗം പൂർത്തിയാക്കാതെ വി ഡി സതീശൻ, രാഷ്ട്രീയകാര്യ സമിതി യോഗം അവസാനിച്ചു

കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനും എ പി അനിൽകുമാറുമായി തർക്കം. പ്രതിപക്ഷ നേതാവ് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ ആരാണെന്ന് അനിൽകുമാർ ചോദിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തെ കുറിച്ച് പറഞ്ഞപ്പോഴാണ് അനിൽകുമാർ ഇടപെട്ടത്. എനിക്ക് പറയാൻ അവകാശമില്ലേ എന്നായിരുന്നു വി ഡി സതീശന്റെ മറു ചോദ്യം. ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായപ്പോൾ എഐസിസി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ ഇടപെടുകയായിരുന്നു. പിന്നീട് പ്രസംഗം പൂർത്തിയാകാതെയായിരുന്നു പ്രതിപക്ഷനേതാവ് യോഗത്തിൽ ഇരുന്നത്.
സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.
കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതിയിൽ ചർച്ചയധികവും പാർട്ടിക്കുള്ളിലെ ഐക്യത്തെക്കുറിച്ചായിരുന്നു. രാഷ്ട്രീയകാര്യ സമിതി മാസംതോറും യോഗം ചേരണം. കൃത്യമായ കൂടിയാലോചനകള്‍ നടത്തണം. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് തീരുമാനങ്ങളെടുക്കണമെന്നും പ്രശ്നങ്ങൾ ഇരുന്നു ചർച്ച ചെയ്യുകയും സ്വയം തിരുത്തുകയുമാണ് വേണ്ടതെന്നും പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങളില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മൂന്നാമതും പ്രതിപക്ഷത്തിരിക്കാൻ വയ്യെന്നായിരുന്നു ടി.സിദ്ദീഖ് യോഗത്തിൽ വ്യക്തമാക്കിയത്. രാഷ്ട്രീയകാര്യ സമിതിയുടെ ഗൗരവം ഉൾക്കൊള്ളണമെന്ന് ബെന്നി ബഹനാൻ കൂട്ടിച്ചേർത്തു. ഐക്യത്തിന് ആഹ്വാനം ചെയ്താണ് യോഗം അവസാനിച്ചത്. ഐക്യം വ്യക്തമാക്കാൻ കോൺഗ്രസിന്റെ സംയുക്ത വാർത്താ സമ്മേളനം നാളെ നടക്കും.
Story Highlights : Congress Political Affairs Committee meeting is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here