‘പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് വീട് വച്ച് നൽകും, ഡൽഹിക്ക് മഹാഭാരത് ഇടനാഴി ഉടൻ’: അമിത് ഷാ

ഡൽഹി തെരഞ്ഞെടുപ്പിന്റെ ബിജെപി പ്രകടന പത്രിക സങ്കൽപ്പ പത്രിന്റെ മൂന്നാം ഭാഗം കേന്ദ്രമന്ത്രി അമിത് ഷാ പുറത്തിറക്കി. ഡൽഹിയിലെ ബിജെപി എല്ലാ ജനങ്ങൾക്കും ഇടയിൽ ചെന്ന് പ്രശ്നങ്ങൾ നേരിട്ടറിഞ്ഞു. ഡൽഹിയുടെ വികസനത്തിനായുള്ള സങ്കൽപ് പത്രാണിതെന്നും കേന്ദ്രമന്തി അമിത് ഷാ വ്യക്തമാക്കി.
കെജ്രിവാൾ നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. തന്റെ ജീവിതത്തിൽ ഇത്രയും കള്ളം പറയുന്ന ഒരു വ്യക്തിയെ കണ്ടിട്ടില്ല. കോടികൾ മുടക്കി ശീഷ്മഹൽ പണിതു. ഇതുവരെയും ഡൽഹി ജനതയുടെ ചോദ്യങ്ങൾക്ക് കേജ്രിവാൾ ഉത്തരം നൽകിയിട്ടില്ല.
കെജ്രിവാൾ ഏഴുവർഷംകൊണ്ട് യമുനയെ ശുദ്ധീകരിക്കുമെന്ന് പറഞ്ഞു. മൊഹല്ല ക്ലിനികളുടെ പേരിൽ അഴിമതിയാണ് ആംആദ്മി പാർട്ടി നടത്തിയത്. അഴിമതി തുടച്ചുനീക്കുമെന്ന് പറഞ്ഞ ആം ആദ്മി പാർട്ടിയിലെ എല്ലാവരും അഴിമതിയിൽ മുങ്ങി നിൽക്കുന്നു.
എംസിഡി തെരഞ്ഞെടുപ്പിൽ ഡൽഹിയെ ശുചീകരിക്കുമെന്ന് പറഞ്ഞു. ഡൽഹി ജനത മാലിന്യങ്ങൾക്കിടയിൽ വീർപ്പുമുട്ടുകയാണ്. കഴിഞ്ഞ 10 വർഷമായി കള്ളം മാത്രമാണ് പറഞ്ഞുനടക്കുന്നത്. ഡൽഹിയിൽ ഇതുപോലെ അഴിമതി മുൻകാലങ്ങളിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ കേന്ദ്രസർക്കാർ റോഡുകളുടെയും എയർപോർട്ടിന്റെയും വികസനം നടത്തി. പറയുന്നത് നടപ്പിലാക്കുന്നതാണ് ബിജെപിയുടെ സംസ്കാരം. പാകിസ്താനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് സ്വന്തം വീട് വച്ച് നൽകും.
തെരുവിൽ കഴിയുന്നവർക്ക് വേണ്ടി ക്ഷേമ ബോർഡ്. അവരുടെ മക്കൾക്ക് വിദ്യാഭ്യാസം. യമുനാ നദിയെ സംരക്ഷിക്കുവാനുള്ള പദ്ധതികൾ ആവിഷ്കരിക്കും. അധികാരത്തിൽ എത്തിയാൽ മൂന്നുവർഷത്തിനുള്ളിൽ യമുന മാലിന്യമുക്തമാക്കും.
15000 യുവാക്കൾക്ക് സര്ക്കാർ ജോലി. 13000 പുതിയ ഇലക്ട്രിക് ബസുകൾ നിരത്തിൽ ഇറക്കും. മഹാഭാരത് ഇടനാഴി വഴി യുപി, ഹരിയാന, ഡൽഹി ബന്ധപ്പെടുത്തും. തൊട്ടിപ്പണി നിർമാർജനം ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
Story Highlights : amit sha released bjp manifesto delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here