‘ഞങ്ങള്‍ 26 പേരുണ്ടായിരുന്നു; 6 പേരാണ് കടലില്‍ ഇറങ്ങിയത്, രണ്ട് പേരൊഴികെ നാല് പേരും പോയി’; കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് പരുക്കേറ്റ ജിന്‍സി

കോഴിക്കോട് കൊയിലാണ്ടിയില്‍ തിരയില്‍പ്പെട്ട് മരിച്ച നാലുപേരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. സംഘത്തില്‍ 26 പേര് ഉണ്ടായിരുന്നുവെന്നും കൂടെയുള്ള ആള് തന്നെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും പരുക്കേറ്റ ജിന്‍സി ട്വന്റിഫോറിനോട് പറഞ്ഞു.
കോഴിക്കോടെത്തി രണ്ട് മൂന്ന് സ്ഥലങ്ങളില്‍ പോയെന്നും ഉച്ചയായപ്പോഴാണ് കടപ്പുറത്ത് എത്തിയതെന്നും ജിന്‍സി പറഞ്ഞു. വെയിലായത് കൊണ്ട് പകുതി പേരും വണ്ടിയില്‍ തന്നെയിരുന്നുവെന്നും ആറ് പേര് തങ്ങളുടെ കൂടെയുണ്ടായിരുന്നെന്നും വ്യക്തമാക്കി. തിര അടിച്ചപ്പോള്‍ താന്‍ ഉള്‍പ്പെടെ 5 പേര് അപകടത്തില്‍പെട്ടു. എന്നെ കൂടെ ഉള്ള ഒരാള്‍ വലിച്ച് രക്ഷപ്പെടുത്തി. നാല് പേരെ രക്ഷപ്പെടുത്താന്‍ ആയില്ല – ജിന്‍സി പറഞ്ഞു.
Read Also: കോഴിക്കോട് തിക്കോടിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ നാല് പേര് തിരയില്‍പ്പെട്ട് മരിച്ചു
ഇന്ന് വൈകിട്ടോടെ തിക്കോടി കല്ലകത്ത് ബീച്ചിലാണ് ദാരുണാപകടം ഉണ്ടായത്. മുണ്ടേരി സ്വദേശി ഫൈസല്‍, കല്‍പ്പറ്റ നോര്‍ത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം വിനീഷ് (40), അനീസ (35), വാണി (32) എന്നിവരാണ് മരിച്ചത്. കല്‍പ്പറ്റയിലെ ജിമ്മില്‍ ഒരുമിച്ച് പരിശീലനം നടത്തുന്നവരാണ് അപകടത്തില്‍പ്പെട്ടത്.അവധി ദിവസമായതിനാല്‍ കോഴിക്കോട്ടേക്ക് ടൂര്‍ വന്നതായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ ഉച്ചയോട് കൂടി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കടല്‍ ഉള്‍വലിയുകയും വേഗത്തില്‍ തിരയടിക്കുകയും ചെയ്തതാണ് അപകട കാരണം എന്നാണ് നിഗമനം. അപകട മുന്നറിയിപ്പ് നല്‍കിയിരുന്നു എന്ന് സ്ഥലം എംഎല്‍എ കാനത്തില്‍ ജമീല പറഞ്ഞു.
Story Highlights : Four dead after being swept away by strong waves at Thikkodi beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here