അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ; പീഡനം കുട്ടി ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ

അടൂരിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ച ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പൊലീസിന്റെ പിടിയിലായത്.
പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. മാതാപിതാക്കളെ മുറിക്ക് പുറത്തു നിർത്തിയായിരുന്നു പീഡനം. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പൊലീസിന് കൈമാറുകയായിരുന്നു. 9 പ്രതികളുള്ള കേസിൽ നാല് പേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
സ്കൂളിൽ തുടർച്ചയായി എത്താതിരുന്നതിനെ തുടർന്ന് ടീച്ചർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായും കണ്ടെത്തി. സ്കൂൾ അധികൃതർ വിവരം ശിശുക്ഷേമ സമിതിക്ക് കൈമാറി. തുടർന്ന് അടൂർ പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും കുട്ടിയെ പീഡിപ്പിച്ചതായാണ് സൂചന. കഴിഞ്ഞ ഏപ്രിലിൽ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ സാജൻ (24), കാറിൽ ബലമായി പിടിച്ചുകയറ്റി മിത്രപുരത്ത് എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ആദർശ് (25) എന്നിവരെ വെള്ളിയാഴ്‌ച രാത്രി കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞവർഷം സെപ്റ്റംബറിൽ അടൂർ ഹൈസ്കൂൾ ജംഗ്ഷനിൽ നിന്ന് കുട്ടിയെ സ്കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ സച്ചിൻ കുറുപ്പ് (25), മറ്റൊരു പരാതിയിൽ കൃഷ്ണാനന്ദ് (21) എന്നിവർ ഇന്നലെ അറസ്റ്റിലായി. എല്ലാ പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാൻ നിർദേശം നൽകിയതായി ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.
Story Highlights : minor molested in pathanamthitta adoor police arrested priest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here