ഭാസ്കര കാരണവർ വധക്കേസ്; ‘ഷെറിൻ മാനസാന്തരപ്പെട്ടു; ഒരു ഇടപെടലും ഉണ്ടായിട്ടില്ല’; ജയിൽ ഉപദേശക സമിതി അംഗം

ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ ജയിൽ മോചനത്തിൽ വിശദീകരണവുമായി കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം വി സരള. ഷെറിൻ മാനസാന്തരപ്പെട്ടെന്ന് എം വി സരള പറഞ്ഞു. ജയിലിലെ നല്ല നടപ്പ് കൊണ്ടാണ് ശിക്ഷാ ഇളവിന് പരിഗണിച്ചത്. ജയിലിലെ പ്രവർത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണ് ഉള്ളതെന്ന് സരള പറയുന്നു.
കൃത്യവും സത്യസന്ധവുമായി ഷെറിൻ ജയിലിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ജയിൽ ഉപദേശക സമിതി അംഗം പറയുന്നു. പ്രത്യേകിച്ച് ഒരു പ്രിവിലേജും ഉപദേശക സമിതി നൽകിയിട്ടില്ല. ജയിൽ ഉപദേശക സമിതി നല്ല രീതിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ശിക്ഷായിളവിൽ തീരുമാനം ഏകകണ്ഠേന എടുത്തതെന്ന് സരള വ്യക്തമാക്കി. ശിക്ഷാ ഇളവ് നൽകുന്ന തീരുമാനത്തിൽ തിടുക്കം ഉണ്ടായിട്ടില്ലെന്ന് എം വി സരള പറഞ്ഞു.
Read Also: കോളിളക്കം സൃഷ്ടിച്ച കാരണവർ കൊലക്കേസ്; മോഷണശ്രമം ആസൂത്രിത കൊലപാതകമായി; വഴിതിരിവായത് ഷെറിന്റെ മൊഴി
ജയിൽ ഉപദേശക സമിതിയെ സ്വാധീനിക്കാൻ ആരും ശ്രമിച്ചിട്ടില്ല. ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ലെന്നും ഒരു മന്ത്രിയുടെയും ഇടപെടൽ ഉണ്ടായിട്ടില്ലെന്നും കണ്ണൂർ ജയിൽ ഉപദേശക സമിതി അംഗം വിശദീകരിച്ചു. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ഇളവ് നൽകുന്നത്. 2009 നവംബർ 8 നാണ് ചെങ്ങന്നൂർ സ്വദേശി ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്.
ഭാസ്കര കാരണവർ വധക്കേസ് പ്രതി ഷെറിന് ശിക്ഷയിളവ് നൽകിയത് മുൻഗണന ലംഘിച്ചെന്ന് ആരോപണം ഉയർന്നിരുന്നു. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികളുൾപ്പടെ അർഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയൽ നീങ്ങിയത്. ശിക്ഷാ കാലയളവിൽ പല ജയിലുകളിലും ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. 25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലേ ഷെറിന് പുറത്തിറങ്ങാനാകൂ.
Story Highlights : Kannur Women’s Jail Advisory Committee Member explanation on Sherin release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here