Advertisement

എന്താണ് ‘ സിന്‍ ടാക്‌സ് ‘ ? ഈ ബജറ്റില്‍ സിഗററ്റിനും മദ്യത്തിനും വില കൂടുമോ? അറിയാം

January 31, 2025
2 minutes Read
sin tax

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എട്ടാം ബജറ്റ് അവതരണത്തിന് ഒരുങ്ങുകയാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിഘടനയിലുമുള്ള പുതിയ പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ജനം കാത്തിരിക്കുന്നത്. നികുതികള്‍ വര്‍ധിപ്പിക്കുന്നത് ഏവര്‍ക്കും എതിര്‍പ്പുള്ള കാര്യമാണ്. എന്നാല്‍ ഈ വര്‍ധന പൊതുജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണെങ്കിലോ. അതാണ് ‘ സിന്‍ ടാക്‌സി’ലൂടെ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

എന്താണ് സിന്‍ ടാക്‌സ്?

പുകയില, മദ്യം, മധുര പാനീയങ്ങള്‍, അതുപോലെ ചൂതാട്ടം എന്നിവയിന്‍മേല്‍ ഈടാക്കുന്ന നികുതിയാണിത്. പൊതുജനാരോഗ്യത്തിന് ഹാനികരമാകുന്നതിനാല്‍ ഇവയ്ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നു. വര്‍ധിച്ച ഉല്‍പന്ന വില ഉപഭോഗത്തെ തടയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഈ നികുതിയില്‍ നിന്ന് ശേഖരിക്കുന്ന ഫണ്ടുകള്‍ ക്ഷേമ പദ്ധതികള്‍, ആരോഗ്യ സേവനങ്ങള്‍, ആസക്തി ചികിത്സാ പദ്ധതികള്‍ എന്നിവയിലേക്ക് നേരിട്ട് വിനിയോഗിക്കുകയാണ് ചെയ്യുക. ജനങ്ങളെ ആരോഗ്യകരമായ ജീവിതത്തിലേക്ക് നയിക്കാനും വരുമാനമുണ്ടാക്കാനും പല രാജ്യങ്ങളും ഈ നികുതി ചുമത്തുന്നുണ്ട്.

Read Also: അട, വട മുതൽ പഴംപൊരി വരെ; നാവിന് പ്രിയപ്പെട്ടവയ്ക്കെല്ലാം നികുതി കൂടാൻ സാധ്യത; സാമ്പത്തിക സർവേയിലെ സൂചന

ഈ ബജറ്റില്‍ സിന്‍ ടാക്‌സ് വര്‍ധിക്കുമോ?

ബജറ്റില്‍ കേന്ദ്ര സര്‍ക്കാരിന് പുകയില ഉല്‍പ്പനങ്ങള്‍ക്ക് മേലുള്ള എന്‍സിസിഡി (നാഷണല്‍ കലാമിറ്റി കോണ്ടിന്‍ജെന്റ് ഡ്യൂട്ടി) വര്‍ധിപ്പിക്കാന്‍ കഴിയും. 2023 ബജറ്റ് അവതരണത്തില്‍ സിഗരറ്റിന് 16 ശതമാനം ഡ്യൂട്ടിയാണ് ഉയര്‍ത്തിയിരുന്നു. എന്നിരുന്നാലും, 2024 ബജറ്റില്‍ ഈ ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല.

പുകയില ഉല്‍പ്പനങ്ങളുടെ റീട്ടെയ്ല്‍ വിലയില്‍ ചുരുങ്ങിയത് 75 ശതമാനമെങ്കിലും നികുതി ചുമത്താനാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. ശിപാര്‍ശ ചെയ്യപ്പെടുന്ന മിനിമം പരിധിയേക്കാള്‍ കുറഞ്ഞ നികുതിയാണ് ഇന്ത്യയിലുള്ളത്. നിലവില്‍ സിഗററ്റിന്റെ നികുതി 52.7 ശതമാനവും, ബീഡിയുടേത് 22 ശതമാനവും, ച്യൂവിംഗ് ടുബാക്കോയുടേത് 63.8 ശതമാനവുമാണ്.

സിഗരറ്റ്, പുകയില, മറ്റു പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെയും ശീതള പാനീയങ്ങളുടെയും ജിഎസ്ടി നിരക്ക് ഉയര്‍ത്തണമെന്ന് മന്ത്രിതല സമിതി ഡിസംബറില്‍ ശിപാര്‍ശ ചെയ്തിരുന്നു. നിലവിലെ 28 ശതമാനത്തില്‍ നിന്ന് 35 ശതമാനമാക്കി ഉയര്‍ത്തണമെന്നാണ് ജിഎസ്ടി പാനലിന്റെ ശുപാര്‍ശയില്‍ പറയുന്നത്. പുകയിലെ ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്.

Story Highlights : Budget 2025: Will cigarettes, alcohol get costlier

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top