‘മിഹിർ മകനെപോലെയായിരുന്നു; എനിക്ക് കരച്ചിൽ നിർത്താനായില്ല, ക്രൂരകൃത്യത്തിന് ഉത്തരവാദികൾ ശിക്ഷിക്കപ്പെടണം’; ഐഡി ഫ്രഷ് ഫുഡ് ഉടമ

എറണാകുളം തിരുവാണിയൂരിലെ ഗ്ലോബൽ പബ്ലിക് സ്കൂൾ വിദ്യാർഥി മിഹിർ അഹമ്മദിന്റെ മരണത്തിൽ പ്രതികരണവുമായി പ്രമുഖ മലയാളി സംരംഭകനും ഐഡി ഫ്രഷ് ഫുഡ് ഉടമയുമായ മുസ്തഫ പി. മിഹിർ മകനെപോലെയായിരുന്നെന്നും മിഹിറിന് നീതി ലഭിക്കാനായി യാചിക്കുന്നുവെന്നും മുസ്തഫ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
മിഹിർ തൻ്റെ മരുമകനായിരുന്നുവെന്നും അവൻ തൻ്റെ മകൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നുവെന്നും മുസ്തഫ പറയുന്നു. മിഹിറിന്റെ മരണശേഷവും അവനെ ഉദ്രവിച്ചവർ ക്രൂരത തുടർന്നു. അവർ മിഹിറിന്റെ മരണം ആഘോഷമാക്കിയെന്നും മുസ്തഫ പി പറയുന്നു. മിഹിറിന്റെ മരണത്തിന് ശേഷം സഹപാഠികളുടെ പുറത്തുവന്ന സ്ക്രീൻ ഷോട്ട് കണ്ട് കരച്ചിൽ നിർത്താനായില്ലെന്ന് അദ്ദേഹം പറയുന്നു. ഈ പ്രാകൃത പ്രവൃത്തിക്ക് ഉത്തരവാദികളായവർ നിയമത്തിൻ്റെ മുന്നിൽ വരണമെന്നും ശിക്ഷിക്കപ്പടണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും; റാഗിങിന് ഇരയായെന്ന് വിലയിരുത്തൽ
മിഹിർ അനുഭവിച്ചതുപോലെ മറ്റൊരു കുട്ടിയും കഷ്ടപ്പെടാതിരിക്കാൻ മാറ്റങ്ങൾ വരണം. നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ട്, നീതി വിജയിക്കുമെന്ന് ഉറപ്പുണ്ട്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടത്തെ പിന്തുണയ്ക്കാൻ അഭ്യർത്ഥിക്കുന്നതായി മുസ്തഫ ആവശ്യപ്പെട്ടു. അതേസമയം മിഹിർ അഹമ്മദിന്റെ മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തും. പ്രാഥമിക അന്വേഷണത്തിൽ മിഹിർ അഹമ്മദിന് റാഗിംഗ് നേരിട്ടിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മിഹിറിന്റെ കുടുംബം നൽകിയ പരാതി ഗ്ലോബൽ പബ്ലിക് സ്കൂൾ പൊലീസിന് നൽകാതെ മറച്ചുവെച്ചതായും കണ്ടെത്തൽ.
കഴിഞ്ഞദിവസമാണ് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ എത്തി മിഹിറിന്റെ കുടുംബം മൊഴി നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് റാഗിംഗ് അടക്കമുള്ള വകുപ്പുകൾ ചുമത്താൻ തീരുമാനം. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം തെളിഞ്ഞിട്ടുണ്ട്.
Story Highlights : ID Fresh Food owner Musthafa P reacts to death of Mihir Ahmed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here