കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജിലെ റാഗിങ്; ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി; ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍

കോട്ടയം ഗവണ്‍മെന്റ് നഴ്‌സിങ് കോളജില്‍ റാഗിങിന് ഇരയായ വിദ്യാര്‍ഥികളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. അഞ്ച് വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ക്രൂര പീഡനം മുന്‍പും നടന്നതായി വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയതായി സൂചന. കേസില്‍ കൂടുതല്‍ പ്രതികള്‍ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവില്‍ ഉള്ള പ്രതികള്‍ തന്നെയാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. റാഗിംങിന് ഇരയായ വിദ്യാര്‍ത്ഥികളുടെ വിശദമായ മൊഴിയും വിശദമായി രേഖപ്പെടുത്തി. പ്രതികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോളേജിലേക്ക് കെഎസ്യു ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും.
മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര പീഡനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പ്രതികളായവര്‍ ഇരയായ വിദ്യാര്‍ത്ഥിയെ കട്ടിലില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡിപ്പിച്ചത്. കോമ്പസ് കൊണ്ട് ശരീരത്ത് കുത്തി പരിക്കേല്‍പ്പിച്ചു. എണ്ണിയെണ്ണി മുറിവ് ഉണ്ടാക്കുന്നതിനൊപ്പം ഈ മുറിവുകളില്‍ ലോഷനുകള്‍ ഒഴിക്കുകയായിരുന്നു. ശരീരത്തില്‍ ക്ലിപ്പുകള്‍ ഘടിപ്പിച്ചു വെക്കുന്നതും ഒടുവില്‍ ജനനേന്ദ്രിയത്തില്‍ ഡമ്പലുകള്‍ എടുത്തു വച്ച് പരിക്കേല്‍പ്പിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. പ്രതികള്‍ തന്നെ പകര്‍ത്തി സൂക്ഷിച്ചു ദൃശ്യങ്ങളാണ് പുറത്തുവന്നത്. വേദന കൊണ്ട് പുളിഞ്ഞു കരയുന്ന ഇരയായ വിദ്യാര്‍ത്ഥിയെ നോക്കി പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു അക്രമമെന്നും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു.
കോട്ടയം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം കോളേജിലെത്തി വിദ്യാര്‍ത്ഥികളുടെയും അധികൃതരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. കൂടുതല്‍ ഇരകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഷാഹുല്‍ ഹമീദ് വ്യക്തമാക്കി.
Story Highlights : Kottayam Nursing collage Ragging: The detailed statement of the victim students were recorded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here