‘സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല; പാവപ്പെട്ട മനുഷ്യരെ വിധിക്ക് വിട്ടുകൊടുക്കുകയാണ്’ ; വി.ഡി സതീശന്‍

കാട്ടാന ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആറളത്ത് ഇതുവരെ 19 പേര്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.
മലയോരത്ത് ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരെ വന്യ ജീവികള്‍ ആക്രമിക്കുകയാണ്. ഈ രണ്ട് പേര്‍ കൂടിയാകുമ്പോള്‍ 19 പേരെയാണ് പ്രദേശത്ത് ആന ചവിട്ടി കൊന്നത്. അവരെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. പാവപ്പെട്ട മനുഷ്യര്‍ ജീവിക്കുന്ന സ്ഥലമാണ്. അവരോടാണ് ഇങ്ങനെ ചെയ്യുന്നത്. നിസ്സംഗരായിരിക്കുകയാണ് സര്‍ക്കാര്‍. ഒന്നും ചെയ്യുന്നില്ല. ആധുനികമായ സങ്കേതങ്ങളും പരമ്പരാഗതമായ സംവിധാനങ്ങളും നോക്കുന്നില്ല. ഓരോ ദിവസവും ജനങ്ങളുടെ വിധി അനുസരിച്ച് അവരെ ആന ചവിട്ടിക്കൊല്ലുകയോ കടുവ കടിച്ചു കൊല്ലുകയോ ചെയ്യുന്ന സ്ഥിതിയിലേക്ക് പോവുന്നു – അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ആറളം ഫാമിൽ അടിക്കാട് വെട്ടിയിട്ടില്ല, ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികം;മന്ത്രി എ കെ ശശീന്ദ്രൻ
അതേസമയം, ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ മരിച്ച സംഭവം സങ്കടകരമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍.ആറളം ഫാമില്‍ അടിക്കാട് വെട്ടിയിട്ടില്ല. ആന മതില്‍ നിര്‍മ്മാണം നീണ്ടു പോയതടക്കമുള്ള കാര്യങ്ങള്‍ വന്യമൃഗ ശല്യത്തിന് കാരണമായി. വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായോ എന്ന കാര്യം പരിശോധിക്കുമെന്നും ഇക്കാര്യങ്ങള്‍ പരിശോധിച്ച് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെയായിരുന്നു ദമ്പതികള്‍ കശുവണ്ടി ശേഖരിക്കുന്നതിനായി പതിമൂന്നാം ബ്ലോക്കിലെ ഇവരുടെ ഭൂമിയിലേക്ക് പോയത്.ഇവരെ കാണാതായതിനെ തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. വെള്ളി, ഭാര്യ ലീല എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. സംഭവത്തില്‍ നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞുനിര്‍ത്തി പ്രതിഷേധിക്കുകയാണ്. ജില്ലാ ഭരണാധികാരികള്‍ പ്രദേശത്ത് എത്തിയാല്‍ മാത്രമേ ആംബുലന്‍സ് വിട്ടു നല്‍കുവെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി.
Story Highlights : V D Satheesan about elephant attack in Aralam farm
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here