37 റൺസ് പിന്നിൽ, ലീഡ് വഴങ്ങി കേരളം; 342 റൺസിന് ഓൾ ഔട്ട്

രഞ്ജി ട്രോഫി ഫൈനലില്‍ ഒന്നാം ഇന്നിങ്സിൽ വിദർഭയ്ക്ക് 37 റൺസ് ലീഡ്. കേരളം 342 റൺസിന് ഓൾ ഔട്ടായി. കേരളത്തിന്റെ അവസാന നാല് വിക്കറ്റുകൾ വീണത് 18 റൺസിനിടെയാണ്. ഇതോടെ ലീഡ് വഴങ്ങിയതോടെ കിരീടം നേടണമെങ്കിൽ കേരളത്തിന് മത്സരം ജയിച്ചേ തീരൂ. മത്സരം സമനിലയിൽ ആവുകയാണെങ്കിൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ കരുത്തിൽ വിദർഭ കിരീടം നേടും.
98 റണ്‍സുമായി ക്രീസില്‍ നില്‍ക്കെ കേരള ക്യാപ്റ്റന്‍ പുറത്താവുകയായിരുന്നു. പിന്നാലെ വിക്കറ്റുകൾ കേരളത്തിന് നഷ്ടമാവുകയായിരുന്നു. മൂന്നിന് 131 എന്ന നിലയില്‍ ഇന്ന് ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് സച്ചിന്‍ ബേബിയെ കൂടാതെ ആദിത്യ സര്‍വാതെ (79), സല്‍മാന്‍ നിസാര്‍ (21), മുഹമ്മദ് അസറുദ്ദീന്‍ (34), ജലജ് സക്‌സേന(28), ഏദൻ ആപ്പിൾ ടോം(10), എം ഡി നിധീഷ്(1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.
131ന് മൂന്ന് എന്ന നിലയിൽ മൂന്നാം ദിനം തുടങ്ങിയ കേരളം വലിയ ചെറുത്തുനിൽപ്പാണ് ഇന്ന് നടത്തിയത്. ആദിത്യ സർവതെ- സച്ചിൻ ബേബി കൂട്ടുകെട്ട് 170 റൺസ് വരെ നീണ്ടു. ഒടുവിൽ ഹർഷ് ദുബെയുടെ പന്തിൽ ദാനിഷ് മലേവാറിന് പിടികൊടുത്ത് 79 റൺസുമായി സർവതെ മടങ്ങി. പക്ഷേ ക്രീസിലുറച്ച സചിൻ ബേബിക്കൊപ്പം സൽമാൻ നിസാർ ഒത്തുചേർന്നതോടെ സ്കോർ ബോർഡ് നീങ്ങി. പക്ഷേ ഹർഷ് ദുബെയുടെ പന്തിൽ സൽമാൻ വിക്കറ്റിന് മുന്നിൽ കുടുങ്ങിയത് കേരളത്തിന് തിരിച്ചടിയായി.
വിദര്‍ഭക്കായി ദര്‍ശന്‍ നാല്‍ക്കണ്ഡെ, ഹര്‍ഷ് ദുബെ, പാർത്ത് രേഖാഡ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം നേടി. കേരളത്തിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലിന്റെയും അക്ഷയ് ചന്ദ്രന്റെയും അഹമ്മദ് ഇമ്രാന്റെയും വിക്കറ്റുകളാണ് കേരളത്തിന് രണ്ടാം ദിനം നഷ്ടമായത്.
Story Highlights : Ranji Trophy 2025 live updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here