വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട്. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കുമെന്ന് റൂറല്‍ എസ്പി കെ.എസ് സുദര്ശന് ട്വന്റിഫോറിനോട് പറഞ്ഞു. അഫാനെ ഉടന്‍ ജയിലിലേക്ക് മാറ്റിയേക്കും. നിലവില്‍ പ്രതിയുള്ളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ്.
നാല് മണിക്കൂറിനുള്ളില്‍ അഞ്ചു പേരെ കൊലപ്പെടുത്തിയത് ഗുരുതര സാഹചര്യമെന്നും റൂറല്‍ എസ്പി പറഞ്ഞു. കൊലപാതക കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയെന്ന് ഉറപ്പിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നുവെന്ന് തെളിഞ്ഞു. ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പടെ ലഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തില്‍ മാനസിക പ്രശ്നം ഉണ്ടെന്നു കണ്ടെത്തല്‍ ഇല്ല. കുടുംബത്തിന്റെ കട ബാധ്യതകളുടെ ഉത്തരവാദിത്തം അഫാന്
ഏറ്റെടുത്തിട്ടുണ്ടാവണം. അതുകൊണ്ടാണ് കൊലപാതകങ്ങള്‍ക്കിടയില്‍ കൊടുക്കാനുള്ള പൈസ കൊടുത്തത്. നാല് പേര്‍ക്കാണ് അഫാന് പൈസ കൈമാറിയത്. ഒരു കുറ്റകൃത്യം ചെയ്യുന്നതിനിടയില്‍ കടം വീട്ടുക അസാധാരണ സാഹചര്യം. ആത്മഹത്യയെ കുറിച്ച് കുടുംബം ആലോചിച്ചിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കൂടുതല്‍ മൊഴി എടുക്കും – കെ എസ് സുദര്ശന് വ്യക്തമാക്കി.
അഫാനെ ജയിലിലേയ്ക്ക് മാറ്റിയേക്കും. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ആരോഗ്യ നില വിലയിരുത്തിയ ശേഷമാകും തീരുമാനം. ആശുപത്രിയില്‍ നിരീക്ഷണം ഒഴിവാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചാല്‍ ജയിലിലേക്ക് മാറ്റും. തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡി അപേക്ഷയും ഉടന്‍ നല്‍കും. ആശുപത്രിയില്‍ കഴിയുന്ന ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്.
Story Highlights : Venjaramoodu Murder case; Medical report confirming that A Fan has no mental problems
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here